ED Raid on MLA Hostel: എംഎൽഎ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി റെയ്ഡ്; ഇഡിക്കെതിരെ കേസെടുത്ത് പോലീസ്
Complaint Registered Against ED: മന്ത്രിയുടെ മകനും പളനി മണ്ഡലം എംഎൽഎയുമായ സെന്തിൽകുമാറിൻ്റെ മുറിയിലും മകൾ ഇന്ദ്രാണിയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടന്നിരുന്നു. ഡിണ്ടുഗൽ ഡിഎംകെ ഈസ്റ്റ് ജില്ലാ സെക്രട്ടറി കൂടിയാണ് സെന്തിൽകുമാർ.
ചെന്നൈ: എംഎൽഎ ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ചു കയറിയതിന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പോലീസ്. തിരുവലിക്കേനി പോലീസാണ് ഇഡിക്കെതിരെ കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തെ തുടർന്നാണ് ഇഡി ഗ്രീൻവേയ്‌സ് റോഡിലുള്ള തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമിയുടെ സർക്കാർ ബംഗ്ലാവിലും എംഎൽഎ ഹോസ്റ്റലിലും ഉൾപ്പടെ പരിശോധന നടത്തിയത്.
മന്ത്രിയുടെ മകനും പളനി മണ്ഡലം എംഎൽഎയുമായ സെന്തിൽകുമാറിൻ്റെ മുറിയിലും മകൾ ഇന്ദ്രാണിയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടന്നിരുന്നു. ഡിണ്ടുഗൽ ഡിഎംകെ ഈസ്റ്റ് ജില്ലാ സെക്രട്ടറി കൂടിയാണ് ഐ പെരിയസാമിയുടെ മകനായ സെന്തിൽകുമാർ. ചെന്നൈ, മധുര, ഡിണ്ടുഗൽ ഉൾപ്പെടെ ഐ പെരിയസാമിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നു.
2006 മുതൽ 2010 വരെ മന്ത്രിയായിരുന്ന കാലത്ത് എ പെരിയസാമി ഭാര്യയുടെയും മക്കളുടെയും പേരിൽ 2.1 കോടി രൂപയുടെ അനധികൃതമായി സമ്പാദിച്ചതായാണ് കേസ്. കേസിന്റെ വിചാരണ ത്വരിതപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന്റെ തുടർന്നാണ് റെയ്‌ഡ് നടപടിയെന്ന് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കി. കേന്ദ്രസേനയുടെ അകമ്പടിയോടെ ശനിയാഴ്ച രാവിലെ 6.30ഓടെയാണ് ഇഡി അധികൃതർ പരിശോധനക്കെത്തിയത്. പരിശോധന നടന്ന ഇടങ്ങളിൽ ഡിഎംകെ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു.
ALSO READ: രാഹുൽ ഗാന്ധിയുടെ 16 ദിവസത്തെ വോട്ടർ അധികാർ യാത്ര ഇന്ന് മുതൽ; ഒപ്പം തേജസ്വി യാദവും
ഇതിന് പിന്നാലെ, ചെന്നൈയിലെ എംഎൽഎ ഹോസ്റ്റൽ വളപ്പിൽ പൂട്ട് തകർത്ത് ഇഡി അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് നിയമസഭ സെക്രട്ടറി ശ്രീനിവാസനാണ് പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവലിക്കേനി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എംപി കനിമൊഴി ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ ഇഡി റെയ്ഡിൽ ശക്തിയായി പ്രതിഷേധിച്ചു.