Cyclone Montha: 65 ഓളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; ‘മോൻത’യിൽ വിറച്ച് സംസ്ഥാനങ്ങൾ
Cyclone Montha Latest Update: ആന്ധ്രാപ്രദേശിലെ കിഴക്കൻ, പടിഞ്ഞാറൻ ഗോദാവരി, കൊണസീമ, വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ആന്ധ്രയുടെ തീരദേശ മേഖലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Cyclone Montha
വിശാഖപട്ടണം: ആന്ധ്രാ തീരങ്ങളെ വിറപ്പിച്ച് മോൻത ചുഴലിക്കാറ്റ് (Cyclone Montha) തീരത്തേക്ക് അടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ കര തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്ധ്രയുടെ തീരദേശ മേഖലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 90–100 കിലോമീറ്റർ വരെ വേഗതയിലാണ് മോൻത ആഞ്ഞടിക്കുന്നത്.
ആന്ധ്രാപ്രദേശിലെ കിഴക്കൻ, പടിഞ്ഞാറൻ ഗോദാവരി, കൊണസീമ, വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
Also Read: മോൻത ചുഴലിക്കാറ്റ് തിരം തൊടുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രെയിനുകൾ റദ്ദാക്കി
മോൻത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ 65ഓളം ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. റദ്ദാക്കിയവയിൽ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടുന്നു. വിജയവാഡ, രാജമുണ്ട്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം എന്നിവിടങ്ങളിലൂടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്നും നാളെയും ഈ റൂട്ടുകളിൽ ട്രെയിനുകൾ സർവീസ് നടത്തില്ലെന്നാണ് അറിയിപ്പ്. ഇതുകൂടാതെ ഒഡീഷ-ആന്ധ്ര റൂട്ടിലുള്ള ചില ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയിൽവേ നിർത്തിവച്ചിരിക്കുകയാണ്.
വിമാനങ്ങളും റദ്ദാക്കി
മോൻത ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാന സർവീസുകളും തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനത്തിന്റെ പുതുക്കിയ ഷെഡ്യൂൾ യാത്രക്കാർക്ക് പരിശോധിക്കേണ്ടതുണ്ട്.
സ്കൂളുകൾക്കും അവധി
ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 (നാളെ) വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ചെന്നൈ അടക്കം തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകി.