Delhi Blast: ഉത്തർപ്രദേശിലും മുംബൈയിലും അതീവ ജാഗ്രത, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു…
High Alert in UP and Mumbai: സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശം പൂർണ്ണമായും പോലീസ് വളഞ്ഞിരിക്കുകയാണ്. സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വിശദമായ പരിശോധനകൾക്കായി ഫോറൻസിക് സംഘവും സ്ഥലത്തേക്ക് എത്തുന്നുണ്ട്.
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ കനത്ത ഭീതി പടർന്നിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും മുംബൈയിലും അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. നോയിഡ, ഗാസിയാബാദ് ജില്ലകളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻസിആർ മേഖലയിൽ വാഹന പരിശോധന കർശനമാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
വാഹനങ്ങൾക്ക് കേടുപാട്
പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. എട്ട് വാഹനങ്ങളെങ്കിലും തകർന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ (എൽഎൻജെപി) പ്രവേശിപ്പിച്ചു. സ്ഫോടനം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശം പൂർണ്ണമായും പോലീസ് വളഞ്ഞിരിക്കുകയാണ്. സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വിശദമായ പരിശോധനകൾക്കായി ഫോറൻസിക് സംഘവും സ്ഥലത്തേക്ക് എത്തുന്നുണ്ട്.
സ്ഫോടനത്തെ തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാർലമെന്റ് മന്ദിരം, ചരിത്ര കെട്ടിടങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ചു. ഭീകരാക്രമണങ്ങൾ അന്വേഷിക്കുന്നതിന് ചുമതലയുള്ള ദേശീയ അന്വേഷണ ഏജൻസിയായ (എൻഐഎ) ഒരു സംഘവും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.