Delhi Blast: ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ എത്തിയത് കശ്മീരിലെ പുൽവാമയിൽ നിന്ന്; ഉടമയുടെ വിവരങ്ങൾ പുറത്ത്
i20 Car Used In Delhi Blast From Pulwama: ഡൽഹി സ്ഫോടനത്തിനുപയോഗിച്ച ഐ20 കാറിൻ്റെ ഉടമ ജമ്മു കശ്മീർ പുൽവാമ സ്വദേശിയെന്ന് സൂചന. ഹരിയാന സ്വദേശി പുൽവാമ സ്വദേശിക്ക് വിറ്റ കാറാണെന്നാണ് വിവരം.
ന്യൂഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ച കാർ എത്തിയത് ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്ന്. ഹരിയാന സ്വദേശിയുടെ പേരിലാണ് രജിസ്ട്രേഷൻ എങ്കിലും താൻ വാഹനം പുൽവാമ സ്വദേശിക്ക് മറിച്ചുവിറ്റു എന്നാണ് ഇയാൾ പറഞ്ഞത്. ഇതിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
HR26 CE 7674 എന്ന നമ്പരിലുള്ള ഹ്യുണ്ടയ് ഐ20യാണ് പൊട്ടിത്തെറിച്ചത്. ഇതിൻ്റെ ഉടമ ഗുഡ്ഗാവ് സ്വദേശിയായ മുഹമ്മദ് സൽമാൻ എന്നയാൾ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഈ കാർ താൻ ജമ്മു കശ്മീരിലെ പുൽവാമയിലുള്ള താരിഖ് എന്നയാൾക്ക് വിറ്റു എന്നാണ് സൽമാൻ്റെ മൊഴി. താരിഖ് ഇതാർക്കെങ്കിലും വിറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
Also Read: Delhi Blast: ഡൽഹി സ്ഫോടനം ഭീകരാക്രമണമോ? ചർച്ചയായി ലഷ്‌കർ കമാൻഡറുടെ വീഡിയോ
വൈകുന്നേരം 6.52ഓടെയായിരുന്നു സ്ഫോടനം. ഡൽഹി ലാൽ ഖില മെട്രോ സ്റ്റേഷന് സമീപത്തെ ട്രാഫിക് സിഗ്നലിൽ കാർ സ്പീഡ് കുറക്കുകയും പൊട്ടിത്തെറിയ്ക്കുകയുമായിരുന്നു. കാറിൻ്റെ പിൻഭാഗത്തുനിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. പൊട്ടിത്തെറിയിൽ ചുറ്റുവട്ടത്തുള്ള 24ഓളം വാഹനങ്ങൾക്ക് തീപിടിച്ചു. ഏതാണ്ട് 40 മിനിട്ടുകൾക്ക് ശേഷമാണ് അഗ്നിരക്ഷാസേന തീയണച്ചത്. അപകടത്തിൽ 13ഓളം പേർ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എട്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 30ലേറെ പേർ ചികിത്സയിലാണ്.
ഹരിയാനയിലെ ഫരീദാബാദിലുള്ള രണ്ട് വീടുകളിൽ നിന്ന് ജമ്മു കശ്മീർ പോലീസ് 3000 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനം നടന്നത്. 350 കിലോ അമോണിയം നൈറ്റ്‌റേറ്റ് ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ജമ്മു കശ്മീർ ഡോക്ടറായ ആദിൽ റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടനത്തെ തുടർന്ന് പാർലമെന്റ് മന്ദിരം, ചരിത്രപ്രധാനമായ കെട്ടിടങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ചു.


