Republic Day 2026: പരുന്തുകളെ ഓടിക്കാൻ 1275 കിലോ ബോൺലസ് ചിക്കൻ; റിപ്പബ്ലിക് ദിന വ്യോമാഭ്യാസങ്ങൾക്കായി വ്യത്യസ്ത തയ്യാറെടുപ്പ്
Boneless Chicken For Black Kites: പരുന്തുകളെ ആകാശത്തുനിന്ന് അകറ്റിനിർത്താൻ ബോൺലസ് ചിക്കൻ വിരുന്ന്. റിപ്പബ്ലിക് ദിന വ്യോമാഭ്യാസങ്ങൾക്കായാണ് ഡൽഹി സർക്കാരിൻ്റെ വ്യത്യസ്തമായ തയ്യാറെടുപ്പ്.

പരുന്ത്
റിപ്പബ്ലിക് ദിന വ്യോമാഭ്യാസങ്ങൾക്കായി വ്യത്യസ്ത തയ്യാറെടുപ്പ്. ആകാശത്തുനിന്ന് പരുന്തുകളെ അകറ്റിനിർത്താൻ 275 കിലോ ബോൺലസ് ചിക്കൻ തീറ്റയായി നൽകാനാണ് ഡൽഹി വനംവകുപ്പിൻ്റെ തീരുമാനം. ഇതുവഴി പരുന്തുകൾ താഴെനിൽക്കുമെന്നും വ്യോമാഭ്യാസത്തിന് തടസമുണ്ടാക്കില്ലെന്നും വനംവകുപ്പ് കരുതുന്നു.
പക്ഷികൾ വിമാനങ്ങളിൽ ഇടിക്കുന്നതിലൂടെ വലിയ അപകടങ്ങൾ ഉണ്ടാവാനിടയുണ്ട്. ഇത് ഒഴിവാക്കാനായാണ് പരുന്തുകളെ ആകാശത്തുനിന്ന് അകറ്റിനിർത്താനുള്ള ശ്രമം. വ്യോമപാതയിലേക്ക് പരുന്തുകൾ വരാതിരിക്കാൻ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് ഇവയ്ക്ക് ഭക്ഷണം നൽകാനാണ് അധികൃതരുടെ ശ്രമം. ജനുവരി 15 മുതൽ 26 വരെ ഇങ്ങനെ ഭക്ഷണം നൽകും. കഴിഞ്ഞ വർഷം വരെ പോത്തിറച്ചിയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അതിൽ മാറ്റം വരുത്തി ഇക്കൊല്ലം ചിക്കൻ ആക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം 1275 കിലോ ചിക്കൻ ഇതിനായി വാങ്ങും.
Also Read: Bengaluru Best City: സ്ത്രീ സൗഹൃദ നഗരങ്ങളിൽ ബെംഗളൂരു ഒന്നാമത്; പട്ടികയിൽ തിരുവനന്തപുരവും
പരുന്തുകൾ കൂടുതലായി കാണപ്പെടുന്ന ചെങ്കോട്ട, ജമാ മസ്ജിദ്, മണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി 20 കേന്ദ്രങ്ങളിലാണ് ഇറച്ചി വിതറുക. ഓരോ കേന്ദ്രത്തിലും ഏകദേശം 20 കിലോ വീതം ചിക്കൻ വീതം വിതറും. ചെറിയ കഷണങ്ങളാക്കിയ ഇറച്ചി വായുവിലേക്ക് എറിഞ്ഞുനൽകും. 10 ദിവസത്തിലധികം ഈ രീതി തുടരുന്നതിൽ പരുന്തുകൾ ഇത്തരം ഭക്ഷണരീതി ശീലിച്ച് വ്യോമാഭ്യാസ ദിവസം ഉയർന്നുപറക്കാതെ താഴെത്തന്നെ തുടരുകയും ചെയ്യും.
വ്യോമസേനയുമായി സഹകരിച്ചാണ് വനംവകുപ്പിൻ്റെ പ്രവർത്തനം. വിമാനങ്ങളുടെ സുരക്ഷയ്ക്കൊപ്പം പക്ഷികളെ ഉപദ്രവിക്കാതെ അവയെ നിയന്ത്രിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇതിനായി വനം വകുപ്പ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഏകദേശം 4.5 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചിലവ്.