Dharmasthala Burial Case: ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി; എസ്ഐടി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍
Dharmasthala Burial Case: ബങ്കലെഗുഡേ വനമേഖലയിൽ നിന്നാണ് അസസ്ഥി കഷ്ണങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. കർണാടക ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് നിർണായക വിവരം ലഭിച്ചത്.

Dharmasthala Mass Burial
ബെംഗളൂരു: ധര്‍മ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) നടത്തിയ പരിശോധനയിലാണ് അസ്ഥികൾ കണ്ടെത്തിയത്. ബങ്കലെഗുഡേ വനമേഖലയിൽ നിന്നാണ് അസസ്ഥി കഷ്ണങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. കർണാടക ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് നിർണായക വിവരം ലഭിച്ചത്.
പരിശോധനയിൽ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയതായാണ് സൂചന. ഇത് എസ്‌ഐടി ഉദ്യോഗസ്ഥർ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ബങ്കലെഗുഡേയിൽ സാക്ഷി ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നത് കണ്ടിരുന്നുവെന്ന് വ്യക്തമാക്കി രണ്ട് പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു. ഇവർ നൽകിയ ഹർജിയിലാണ് വീണ്ടും പ്രദേശത്ത് പരിശോധന നടത്തിയത്.
അതേസമയം ധര്‍മസ്ഥല വിവാദത്തിൽ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് യൂട്യൂബറും ലോറി ഉടമയുമായ മനാഫ്. ഒൻപത് മൃതദേഹാവശിഷ്ടങ്ങൾ എസ്ഐടി പരിശോധനയിൽ കണ്ടെത്തിയതായി മനാഫ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ബംഗലെഗുഡേ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയതെന്നുമാണ് മനാഫ് പറയുന്നത്. ഇനിയും അസ്ഥികൾ കണ്ടെത്തുമെന്നും താൻ പറഞ്ഞ കാര്യം സത്യമായി വരുമെന്നും മനാഫ് പറയുന്നു. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും മനാഫ് പറയുന്നു.