Dharmasthala: നിർണായകം! മൃതദേഹങ്ങൾ കണ്ടെത്തുമോ?; ധർമസ്ഥലയിൽ ഇന്ന് മണ്ണ് നീക്കിയുള്ള പരിശോധന
Dharmasthala Mass Burial Allegation: 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് കുഴിച്ചിട്ടുവെന്നാണ് ശുചീകരണ തൊഴിലാളി നൽകിയ മൊഴി. 2003ൽ ധർമസ്ഥലയിൽ കാണാതായ അനന്യ ഭട്ട് തിരോധാന കേസും ഇക്കൂട്ടത്തിൽ അന്വേഷണ സംഘം അന്വേഷിക്കും.

Dharmasthala
മംഗളൂരു: ധർമസ്ഥലയിലെ ഇന്ന് നിർണായകം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ ക്ഷേത്രപരിസരത്ത് ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലുമാണ് പരിശോധന നടത്തുക. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
ശുചീകരണ തൊഴിലാളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണെന്ന് ഇയാൾ കൃത്യമായി പറഞ്ഞതായാണ് റിപ്പോർട്ട്. ഇയാളുടെ മൊഴികൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തുന്നത്.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധർമസ്ഥലയിലെ നാടിനെ നടുക്കിയ കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് കുഴിച്ചിട്ടുവെന്നാണ് ശുചീകരണ തൊഴിലാളി നൽകിയ മൊഴി.
ഈ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയതോടെയാണ് സംഭവം വിവാദമായത്. അന്വേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും നേരിട്ട് സ്ഥലത്തെ പരിശോധനകൾ നടത്തുന്നതിനുമായി എസ്‌ഐടി തലവനും ഡിജിപി പ്രണബ് മൊഹന്തി ക്ഷേത്രനഗരം സന്ദർശിച്ചിരുന്നു.
സംശയിക്കപ്പെടുന്ന സ്ഥലങ്ങളിൽ സാങ്കേതിക, ഫോറൻസിക് സർവേകൾ നടത്തുകയും അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ കണ്ടെത്താനുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതിനിടെ സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ പുരുഷന്മാരെയും ധർമസ്ഥലയിൽ കുഴിച്ചിട്ടുണ്ടെന്ന് മുൻ ക്ഷേത്ര ശുചീകരണ തൊഴിലാളി അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം മൊഴി നൽകി. കൂടാതെ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനപ്രദേശത്തും മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്.
2003ൽ ധർമസ്ഥലയിൽ കാണാതായ അനന്യ ഭട്ട് തിരോധാന കേസും ഇക്കൂട്ടത്തിൽ അന്വേഷണ സംഘം അന്വേഷിക്കും. പലരുടെയും ഭീഷണികൾക്ക് വഴങ്ങിയാണ് താൻ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നും, കാടിനുള്ളിൽ കുഴിയെടുക്കാൻ മാനേജർമാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് ഇത് ചെയ്ത്. ശേഷം മൃതദേഹം അങ്ങോട്ട് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.