ED: നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പിടികൂടി ഇഡി; ഒരാൾ അറസ്റ്റിൽ
ED Busts Rs 100 Crore Investment Fraud: നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പിടികൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

അറസ്റ്റ്
നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പിടികൂടി ഇഡി. മുംബൈയിലാണ് 96.68 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടപടി. സംഭവവുമായി ബന്ധപ്പെട്ട് സുധാൻഷു ദ്വിവേദി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിഎംഎൽഎ ആക്ട് പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ പിഎംഎൽഎ കോടതി ജൂൺ 9 വരെ ഇയാളെ കസ്റ്റഡിയിൽ വിട്ടു.
ഉയർന്ന റിട്ടേൺസ് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ദ്വിവേദി ഒരു നിക്ഷേപകനെ പറ്റിച്ചു എന്ന് ഇഡി പറയുന്നു. ആദ്യ ഘട്ടത്തിൽ കുറച്ച് തുക റിട്ടേൺസ് ആയി നൽകി വിശ്വാസം ആർജിച്ച ശേഷമായിരുന്നു തട്ടിപ്പ്. പിന്നീട് ഇയാൾ റിട്ടേൺസ് നൽകുന്നത് അവസാനിപ്പിച്ച് തൻ്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഈ പണം ചിലവഴിക്കുകയായിരുന്നു. നിക്ഷേപകൻ്റെ പണം തൻ്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികളിലേക്കാണ് ദ്വിവേദി വകമാറ്റിയത്.
ഭാരതീയ ന്യായ സൻഹിതയിലെ വിവിധ വകുപ്പുകളും ആംസ് ആക്ടിലെ വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ചതി, ലൈസൻസില്ലാതെ ആയുധങ്ങൾ സൂക്ഷിക്കൽ തുടങ്ങിയ വിവിധ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉണ്ട്. മെയ് 27ന് ദ്വിവേദിയുടെ കീഴിലുള്ള വിവിധ ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തു. നിക്ഷേപത്തട്ടിപ്പിൻ്റെ നിർണായക തെളിവുകൾ ഇതിലുണ്ടെന്നാണ് വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരത്തിലുള്ള മറ്റ് കമ്പനികളും ഇഡിയുടെ അന്വേഷണപരിധിയിലുണ്ടെന്നാണ് റിപ്പോർട്ട്.