Gateway of Chennai project: വിമാനത്താവള പാത അടിമുടി മാറും; ഭൂമി ഏറ്റെടുക്കലില്ല, പകരം ‘ഗേറ്റ്‌വേ ഓഫ് ചെന്നൈ’!
Gateway of Chennai Project Updates: ചെന്നൈ വിമാനത്താവളം മുതൽ കത്തിപ്പാറ ഫ്ലൈഓവർ വരെയുള്ള 4.8 കിലോമീറ്റർ പാത അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്ന 'ഗേറ്റ്‌വേ ഓഫ് ചെന്നൈ'പദ്ധതിക്കാണ് കോർപ്പറേഷൻ തുടക്കമിടുന്നത്. വിവിധ സർക്കാർ ഏജൻസികളുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ എല്ലാ വശങ്ങളും ചർച്ച ചെയ്യാൻ യോഗം ചേരുന്നതാണ്.
ചെന്നൈ: ചെന്നൈ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വൻ പദ്ധതിയുമായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി). ചെന്നൈ വിമാനത്താവളം മുതൽ കത്തിപ്പാറ ഫ്ലൈഓവർ വരെയുള്ള 4.8 കിലോമീറ്റർ പാത അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്ന ‘ഗേറ്റ്‌വേ ഓഫ് ചെന്നൈ’പദ്ധതിക്കാണ് കോർപ്പറേഷൻ തുടക്കമിടുന്നത്. ഇതിന്റെ പ്രാരംഭ സർവേ നടപടികൾ ആരംഭിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ എല്ലാ വശങ്ങളും ചർച്ച ചെയ്യാൻ അടുത്ത ആഴ്ച മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേരുന്നതാണ്.
ഭൂമി ഏറ്റെടുക്കലില്ല
നഗരത്തിലേക്കെത്തുന്ന സന്ദർശകർക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിലുള്ള പാതയോരങ്ങളിൽ തന്നെയാകും വികസനം നടക്കുന്നത്. പദ്ധതിയുടെ പ്രധാന വശങ്ങൾ അടുത്ത ആഴ്ച അന്തിമമാക്കും.
പദ്ധതിയുടെ പ്രത്യേകതകൾ
വിമാന സർവീസുകളെ ബാധിക്കാത്ത രീതിയിലുള്ള മികച്ച ലൈറ്റിംഗ് സംവിധാനങ്ങൾ, തദ്ദേശീയമായി വളരുന്ന പൂച്ചെടികൾ, അലങ്കാരച്ചെടികൾ, തണൽ മരങ്ങൾ എന്നിവ വച്ചുപിടിപ്പിച്ച് 4.8 കിലോമീറ്റർ ദൂരം മനോഹരമാക്കും. പദ്ധതിയുടെ ഭാഗമായി രണ്ട് പാർക്കുകളും പുനർനിർമിക്കുന്നുണ്ട്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പാർക്കും ഹൈവേ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു പാർക്കുമാണ് പുതുക്കി പണിയുന്നത്.
ALSO READ: 2 മിനിറ്റില്‍ ഹെബ്ബാള്‍ കടക്കാം; ബല്ലാരി റോഡിലേക്ക് പുതിയ തുരങ്കപാത, യാത്രക്കാര്‍ക്ക് ആശ്വാസം
തമിഴ് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന സ്വാഗത ബോർഡുകൾ, ആധുനിക ഡിസൈനിലുള്ള ബസ് ഷെൽട്ടറുകൾ, മനോഹരമായ റോഡ് മാർക്കിംഗുകൾ, കാൽനടയാത്രക്കാർക്കുള്ള പ്രത്യേക പാതകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവയും ഈ 4.8 കിലോമീറ്റർ പരിധിയിൽ ഒരുക്കുന്നതാണ്.
ചെന്നൈയിലേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ എയർപോർട്ട് ഇടനാഴി മനോഹരമാക്കേണ്ടത് അത്യാവശ്യമാണെന്നാണ് നഗരാസൂത്രണ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ചെലവ്, പൂർത്തിയാക്കൽ സമയം, പദ്ധതി പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. പദ്ധതിയുടെ അന്തിമ രൂപരേഖ അടുത്ത ആഴ്ചയോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ചെന്നൈയിലേക്ക് വരാൻ സാധ്യതയുള്ള അന്താരാഷ്ട്ര സന്ദർശകരെയാണ് ഈ ആശയത്തിന്റെ ഉദ്ദേശ്യം പ്രധാനമായും ആശ്രയിക്കുന്നതെന്ന് അണ്ണാ യൂണിവേഴ്സിറ്റിയിലെ എസ്എപിയിലെ വിസിറ്റിങ് ഫാക്കൽറ്റിയും സിഎംഡിഎയിലെ മുൻ ചീഫ് പ്ലാനറുമായ കെ കുമാർ പറഞ്ഞു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇതിനകം തന്നെ ഉയർന്ന ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പല വിമാനക്കമ്പനികളെയും ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ പ്രവർത്തനം മാറ്റാൻ നിർബന്ധിതരാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലൈറ്റ്‌ഹൗസ് മുതൽ പൂനമല്ലി വരെ മെട്രോ പാതയൊരുങ്ങുന്നു; കരാർ സ്വന്തമാക്കിയത് ഇവർ….
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ പ്രധാന പാതകളിലൊന്നായ കോറിഡോർ 4-ലെ അവശേഷിക്കുന്ന ട്രാക്ക് നിർമാണത്തിനുള്ള വൻ കരാർ പ്രമുഖ നിർമാണ കമ്പനിയായ ‘പി പി മണ്ഡൽ പ്രോജക്ട്സ്’ സ്വന്തമാക്കി. ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ഈ കരാർ നൽകിയിരിക്കുന്നത്. ഏകദേശം 81.09 കോടി രൂപയുടേതാണ് പദ്ധതി. ചെന്നൈ മെട്രോ റെയിൽവേയുടെ കോറിഡോർ 4-ൽ ഉൾപ്പെടുന്ന ലൈറ്റ്‌ഹൗസ് സ്റ്റേഷൻ മുതൽ പൂനമല്ലി ബൈപാസ് സ്റ്റേഷൻ വരെയുള്ള പാതയിലാണ് ട്രാക്ക് നിർമാണം നടക്കുക. ഇതിനായുള്ള സ്റ്റാൻഡേർഡ് ഗേജ് ട്രാക്കുകളുടെ നിർമാണം, വിതരണം, പരിശോധന, കമ്മീഷനിങ് എന്നിവയെല്ലാം ഈ കരാറിന്റെ പരിധിയിൽ വരുന്നുണ്ട്.
English Summary:
Gateway of Chennai project aims to transform the 4.8-km stretch between Chennai International Airport and the Kathipara flyover into an attractive green entrance to the city. The Greater Chennai Corporation has begun preliminary surveys, and officials from multiple government agencies will finalize the project details in upcoming meetings.