Thiruvananthapuram Corporation: ബിജെപി താഴെ വീഴുമോ? തിരുവനന്തപുരം നഗരസഭ നിർണായക കൗൺസിൽ യോഗം ഇന്ന്
Thiruvananthapuram Corporation Council Meeting: സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് തീരുമാനിച്ചിരുന്നെങ്കിലും കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചിട്ടില്ല എന്നാണ് വിവരം. അവിശ്വാസ ചർച്ചയ്ക്കുള്ള സാധ്യത എൽഡിഎഫ് നിഷേധിക്കുന്നതിന് കരണം ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. വാഴോട്ടുകോണം കൗൺസിലർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സംസ്ഥാന നേതൃത്വത്തിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനമെടുത്തത്. എന്നാൽ, അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് തീരുമാനിച്ചിരുന്നെങ്കിലും കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചിട്ടില്ല എന്നാണ് വിവരം. അവിശ്വാസ ചർച്ചയ്ക്കുള്ള സാധ്യത എൽഡിഎഫ് നിഷേധിക്കുന്നതിന് കരണം ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു.
എന്നാൽ, ബിജെപി ഭരണസമിതിക്കെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും അത് എതിർക്കേണ്ടതില്ല എന്നായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. ബിജെപിയെ ഭരണത്തിൽനിന്ന് താഴെയിറക്കാൻ ലഭിക്കുന്ന ആദ്യ ആയുധമാണ് ഇതെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളും ഇടതുപക്ഷവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നിലവിൽ അത്തരമൊരു കാര്യം പാർട്ടിയുടെ പരിഗണനയിൽ ഇല്ലെന്ന് വി.ജോയ് വ്യക്തമാക്കി. എന്നിരുന്നാലും ബിജെപിയെ താഴെയിറക്കാൻ തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൈകോർക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബിജെപി വീഴുമോ?
ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഫലംകണ്ടില്ല. യു.ഡി.എഫും എൽഡിഎഫും പരസ്പരം പിന്തുണച്ചാൽ ബിജെപി ഭരണം പ്രതിസന്ധിയിലാകും. സുഗതന്റെ അറസ്റ്റിന് പിന്നാലെയാണ് നിലവിലെ അനിശ്ചിതത്വം രൂപപ്പെട്ടത്. 101 അംഗ നഗരസഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് കളക്ടർ പരിഗണിക്കണമെങ്കിൽ മൂന്നിലൊന്ന് പിന്തുണ വേണം.
ALSO READ: വിഐപി ലോഞ്ചിൽ ഇരുന്നു, ആരും വന്നില്ല! പിണറായിക്ക് വിമാനം കിട്ടാഞ്ഞതിൽ ഇന്ന് നടപടിക്ക് സാധ്യത
34 പേരുടെ ഒപ്പുണ്ടെങ്കിൽ അവിശ്വാസപ്രമേയം സാധ്യമാകും. കൗൺസിലിൽ യുഡിഎഫിന്റെ അംഗബലം 20 ആണ്. എൽഡിഎഫിന് 29 അംഗങ്ങളാണുള്ളത്. കൂടാതെ കോൺഗ്രസ് വിമതനായ സുധീഷ് കുമാറിന്റെ പിന്തുണയുമുണ്ടാകും. എല്ലാവരും ഒരുമിച്ചുനിന്നാൽ അംഗബലം 50 ആകും. ബിജെപി പക്ഷത്ത് 51 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ സുഗതൻ അറസ്റ്റിലായതോടെ 50 പേരായി ബിജെപി അംഗങ്ങൾ. അവിശ്വാസപ്രമേയ നോട്ടീസ് സ്വീകരിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ കളക്ടർ യോഗം വിളിച്ചുചേർക്കും. പകുതിയംഗങ്ങൾ ഹാജരായാൽ അവിശ്വാസത്തിന്മേൽ ചർച്ച ചെയ്യാനുള്ള യോഗം നടക്കുന്നതാണ്.
സുഗതന്റെ അംഗത്വം റദ്ദാക്കുമോ?
കാപ്പാ കേസിൽ അറസ്റ്റിലായ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്. കഴിഞ്ഞ രണ്ട് ബോർഡ് മീറ്റിങ്ങുകളിലും സുഗതൻ പങ്കെടുത്തിട്ടില്ല എന്നാണ് എൽഡിഎഫും യു.ഡി.എഫും ആരോപിക്കുന്നത്. എന്നാൽ ഒരു ബോർഡ് മീറ്റിങ്ങിൽ മാത്രമേ പങ്കെടുക്കാതിരുന്നിട്ടുള്ളൂ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. മൂന്ന് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ അംഗത്വം റദ്ദാക്കാം.
English Summary:
Thiruvananthapuram Corporation Council is meeting today amid heightened political tension, with the UDF set to move a no-confidence motion against the BJP-led ruling council. While the UDF is attempting to challenge the BJP administration, the LDF has indicated that it will not support the no-confidence motion, making its success unlikely.