Guillain Barre Syndrome : ആശങ്കയായി ഗീലന്‍ ബാ സിന്‍ഡ്രോം; ഒരു മരണം കൂടി; ഇതുവരെ ജീവന്‍ പൊലിഞ്ഞത് ഏഴു പേര്‍ക്ക്
Guillain Barre Syndrome Pune : കൈകാലുകളില്‍ ബലഹീനത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 1ന് അദ്ദേഹത്തെ കർണാടകയിലെ നിപാനിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. അവിടെ, ഇൻട്രാവണസ് ഇമ്യൂണോഗ്ലോബുലിൻ നൽകി. പിന്നീട് ആരോഗ്യനില വഷളായി. ഫെബ്രുവരി 5 ന്, പൂനെയിലെ കമല നെഹ്‌റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗീലന്‍ ബാ സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പൂനെ സ്വദേശിയായ യുവാവാണ് മരിച്ചത്. 37കാരനായ ഇയാള്‍ ഡ്രൈവറായിരുന്നു. അപൂർവവും മാരകവുമായേക്കാവുന്ന നാഡീവ്യവസ്ഥാ രോഗമായ ജിബിഎസ് ബാധിച്ചത് മേഖലയില്‍ ഇതുവരെ ഏഴു പേരാണ് മരിച്ചത്. മരിച്ച ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈകാലുകളില്‍ ബലഹീനത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 1 ന് അദ്ദേഹത്തെ കർണാടകയിലെ നിപാനിയിലേക്ക് മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചു. അവിടെ, ജിബിഎസിനുള്ള ഒരു സാധാരണ ചികിത്സയായ ഇൻട്രാവണസ് ഇമ്യൂണോഗ്ലോബുലിൻ നൽകി.
എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായി. ഫെബ്രുവരി 5 ന്, രോഗിയെ പൂനെയിലെ കമല നെഹ്‌റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ, ഇയാള്‍ക്ക് സുപ്ര വെൻട്രിക്കുലാർ ടാക്കിക്കാർഡിയ (ഹൃദയസംബന്ധമായ പ്രശ്‌നം) അനുഭവപ്പെട്ടു. ഫെബ്രുവരി ഒമ്പതിന് ഹൃദയാഘാതം സംഭവിച്ചു. പിന്നീട് മരിക്കുകയായിരുന്നു.
Read More : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവന്മാർക്ക് വീരമൃത്യൂ




പൂനെയില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചത്. 167 പേരില്‍ സ്ഥിരീകരിച്ചു. 192 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഇതില്‍ 39 രോഗികൾ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 29 പേർ പിംപ്രി ചിഞ്ച്‌വാഡ് സിവിൽ ബോഡിയിൽ നിന്നുള്ളവരാണ്. 25 പേർ പൂനെ റൂറൽ മേഖലയിൽ നിന്നുള്ളവരാണ്. എട്ട് പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിഞ്ഞ 91 പേര്‍ ഡിസ്ചാര്‍ജായി. 48 പേര്‍ ഐസിയുവിലാണ്. 21 പേര്‍ വെന്റിലേറ്ററിലും ചികിത്സയില്‍ കഴിയുന്നുവെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗപ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നടപടികളും, നിരീക്ഷണവും അധികാരികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
അപൂര്‍വമായ ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ് ജിബിഎസ്. ഇതില്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം പെരിഫെറല്‍ നെര്‍വുകളെ കീഴടക്കും. പേശി ക്ഷയിക്കുന്നതിലേക്ക് അടക്കം ഇത് നയിക്കാം. അമിതമായ തളര്‍ച്ച, ആഹാരം കഴിക്കുന്നതിലുള്ള ബുദ്ധിമുട്ട്, കാഴ്ചാപ്രശ്‌നങ്ങള്‍ നേരിടുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്.