INDIA Bloc Meeting: ഇടഞ്ഞ് ഡിഎംകെ, പ്രതിഷേധം അറിയിക്കാൻ സിപിഎം; കടുത്ത ഭിന്നതകൾക്കിടെ ഇന്ത്യ സഖ്യം യോഗം ഇന്ന്
INDIA Bloc Meeting Today: പശ്ചിമബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നിരുന്നാലും ഘടകകക്ഷികൾ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുമെന്നാണ് സൂചന. യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഞായറാഴ്ച ഡൽഹിയിലെത്തിയിരുന്നു.
ന്യൂഡൽഹി: സഖ്യകക്ഷികളുടെ കടുത്ത ഭിന്നതകൾക്കിടെ ഇന്ത്യ സഖ്യം യോഗം ഇന്ന്. രാവിലെ 12 മണിക്ക് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. ഡിഎംകെ, സിപിഎം പോലുള്ള മുന്നണികൾ ഇടിഞ്ഞ് നിൽക്കുന്നതിനാണ് ഇന്നത്തെ യോഗം നിർണായകമാണ്. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നതും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കും.
പശ്ചിമബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നിരുന്നാലും ഘടകകക്ഷികൾ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുമെന്നാണ് സൂചന. യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
23 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സമീപ മാസങ്ങളിലെ പ്രതിപക്ഷ സഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗങ്ങളിലൊന്നാണിതെന്നും കോൺഗ്രസ് അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഞായറാഴ്ച ഡൽഹിയിലെത്തിയിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമുള്ള ഇന്ത്യസഖ്യത്തിന്റെ ആദ്യത്തെ യോഗമാണിത്.
ALSO READ: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍
യോഗത്തിൽ പങ്കെടുക്കുന്നവർ
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ഇടതുപക്ഷ പാർട്ടികളിൽ നിന്നും മറ്റ് പ്രാദേശിക പാർട്ടികളിൽ നിന്നുമുള്ള നേതാക്കളും പങ്കെടുക്കാൻ സാധ്യതയുണ്ട്. സിപിഎം-നെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പങ്കെടുത്തേക്കും. എന്നാൽ, ഡിഎംകെയും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും.
പ്രതിഷേധം അറിയിക്കാൻ സിപിഎം, ജെഎംഎം
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിപിഎം യോഗത്തിൽ പങ്കെടുത്ത് വിമർശനം അറിയിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തി അറിയിക്കുമെന്നാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന മോദി – പിണറായി ഡീൽ പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഈ പ്രചാരണത്തെ ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഏറ്റെടുത്തുവെന്നും ബേബി കൂട്ടിച്ചേർത്തു. അതേസമയം, ജാര്‍ഖണ്ഡിലെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെ എം എമ്മും യോഗത്തിൽ പ്രതിഷേധം അറിയിക്കും.
‘ഇന്ത്യ’യിൽ നിന്ന് വിട്ടുനിന്ന് ഡിഎംകെ
യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയിച്ച ടിവികെ-യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണയാണ് ഡിഎംകെയുടെ ഭിന്നതയ്ക്ക് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നും എം കെ സ്റ്റാലിനും ഡിഎംകെയും അറിയിച്ചു.
English Summary:
INDIA bloc meeting is being held in New Delhi on June 8 to discuss the alliance’s future strategy and strengthen coordination among member parties. Leaders from 23 political parties are expected to participate, including representatives of major opposition parties such as the Congress and the Trinamool Congress.