AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India Slams Pakistan: അഫ്ഗാൻ മണ്ണിൽ ചോരപ്പുഴ ഒഴുക്കി പാകിസ്താൻ; പാക് അതിക്രമത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

India Reaffirms Support for Afghan Sovereignty : അഫ്ഗാനിസ്ഥാനില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെയും സൈനിക നടപടികളെയും ശക്തമായി അപലപിച്ച് ഇന്ത്യ. അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്‍ നടത്തിയത് അതിക്രമമാണെന്ന് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. ഈ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യ മന്ത്രാലയം.

India Slams Pakistan: അഫ്ഗാൻ മണ്ണിൽ ചോരപ്പുഴ ഒഴുക്കി പാകിസ്താൻ; പാക് അതിക്രമത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 30 Jun 2026 | 07:04 AM

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെയും സൈനിക നടപടികളെയും ശക്തമായി അപലപിച്ച് ഇന്ത്യ. അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്‍ നടത്തിയത് അതിക്രമമാണെന്ന് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. ഈ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, ഇസ്ലാമാബാദിന്റെ തുടർച്ചയായ നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ പ്രതിഫലനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിലെ പാകിസ്താന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

“സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ, അഫ്ഗാൻ മണ്ണിലെ പാകിസ്താന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ ആക്രമണം അഫ്ഗാനിസ്താന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും, പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണ്.

തങ്ങളുടെ ആഭ്യന്തര പരാജയങ്ങളെ അതിർത്തികൾക്കപ്പുറത്തുള്ള നിരാശാജനകമായ അക്രമപ്രവർത്തനങ്ങളിലൂടെ മറികടക്കാനുള്ള പാകിസ്താന്റെ വ്യർത്ഥമായ ശ്രമത്തെയും അവരുടെ നിരന്തരമായ അവിവേകപൂർണ്ണമായ പെരുമാറ്റത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Also Read: India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍, ഉടന്‍ ഒപ്പുവെക്കും: സെര്‍ജിയോ ഗോര്‍

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അഫ്ഗാൻ കുടുംബങ്ങളെ ഇന്ത്യ അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഒപ്പം, അഫ്ഗാനിസ്താന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പിന്തുണ ഇന്ത്യ ഒരിക്കൽ കൂടി ആവർത്തിക്കുന്നു”, വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന:

സാധാരണക്കാര്‍ കൊല്ലപ്പെട്ടു

പാകിസ്താൻ രാത്രികാലങ്ങളിൽ നടത്തിയ സൈനിക നടപടികളിലും ആക്രമണങ്ങളിലും കുറഞ്ഞത് 36 സാധാരണക്കാർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക്‌ മറുപടിയായാണ് സൈനിക നടപടികൾ ആരംഭിച്ചതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

അതിര്‍ത്തിയില്‍ പാക് സുരക്ഷാ സേന ആക്രമണം നടത്തിയെന്നും, തീവ്രവാദികളുടെ ഒളിത്താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ 29 സായുധർ കൊല്ലപ്പെട്ടതായും പാകിസ്താൻ വാർത്താവിനിമയ മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. പക്തിയ, പക്തിക, കുനാർ പ്രവിശ്യകളിൽ നടന്ന ആക്രമണങ്ങളെ ‘ഭീരുത്വം നിറഞ്ഞ അതിക്രമം’ എന്നും ‘ക്രൂരത’ എന്നും അഫ്ഗാനിസ്ഥാൻ വിശേഷിപ്പിച്ചു. ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നാണ് അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കിയത്.

പക്തിയ പ്രവിശ്യയിലെ ചംകാനി ജില്ലയിലുള്ള ഒരു വീടിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധനും ഒരു കുട്ടിയും കൊല്ലപ്പെട്ടെന്ന്‌ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത് പറഞ്ഞു.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ഗ്രാമവാസികൾ ഒത്തുകൂടിയ സമയത്ത് ഈ പ്രദേശത്ത് വീണ്ടും ആക്രമണമുണ്ടാവുകയും, ഇതിൽ 28 പേർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പക്തിക പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടു. കുനാർ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ മുപ്പതോളം വളർത്തുമൃഗങ്ങൾ ചത്തതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനും പാകിസ്താനും പരസ്പരം മുതിർന്ന നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

English Summary

India strongly condemned Pakistan’s recent air strikes on Afghan territory. The MEA described the military operations as a blatant act of aggression. The strikes killed at least 36 civilians and injured many others. Both nations have summoned each other’s diplomats to register formal protests.

Follow Us