India-Pakistan Conflict: ചാരവൃത്തി; പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ
India Expels Another Pak High Commission Official: 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടി എന്നാണ് വിവരം.

ന്യൂഡൽഹി: പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. എട്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ഉദ്യോഗസ്ഥനെ ആണ് ഇത്തരത്തിൽ പുറത്താക്കുന്നത്. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടി എന്നാണ് വിവരം.
ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാൻ ഉദ്യോഗസ്ഥനെ പുറത്താക്കി എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റം ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന:
Press Release: Pakistani official declared persona non grata
🔗 https://t.co/jN387etg6w— Randhir Jaiswal (@MEAIndia) May 21, 2025
ALSO READ: ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; ജനജീവിതം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി
ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരെ അവരുടെ പ്രത്യേക അവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കർശനമായി ഉറപ്പാക്കാൻ പാക് ഹൈക്കമ്മീഷൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയതായും അറിയിച്ചു.
അതേസമയം, ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് പഞ്ചാബിലെ അതിർത്തികളിൽ നിർത്തിവെച്ചിരുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിച്ചു. നിലവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിച്ചത്. വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നീ ചെക്ക് പോസ്റ്റുകളിലാണ് റിട്രീറ്റ് ചടങ്ങുകൾ നടക്കുന്നത്. ചൊവ്വാഴ്ച നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചതെങ്കിലും ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം നൽകി.