Kabul Embassy: താലിബാൻ മന്ത്രിയുടെ സന്ദർശനം; കാബൂൾ എംബസി പുന:സ്ഥാപിച്ച് ഇന്ത്യ
India restored Kabul embassy: ഇന്ത്യ കാബൂളിലെ മിഷന്റെ തലവനെ ചാർജ് ഡി അഫയേഴ്‌സായി നിയമിക്കും. നവംബറോടെ താലിബാൻ രണ്ട് നയതന്ത്രജ്ഞരെ ന്യൂഡൽഹിയിലേക്ക് അയയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

Amir Khan Muttaqi, S. Jaishankar
ന്യൂഡൽഹി: താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ കാബൂൾ എംബസി പുന:സ്ഥാപിച്ചു. അഫ്ഗാനിസ്താനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിൽ ഒരു സുപ്രധാന ചുവടുവെയ്പ്പായിട്ടാണ് ഇതിനെ കാണുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം, ഇന്ത്യ കാബൂളിലെ മിഷന്റെ തലവനെ ചാർജ് ഡി അഫയേഴ്‌സായി നിയമിക്കും. തുടർന്ന് ഒരു അംബാസഡറെ നിയമിക്കാനാണ് തീരുമാനം. അതേസമയം നവംബറോടെ താലിബാൻ രണ്ട് നയതന്ത്രജ്ഞരെ ന്യൂഡൽഹിയിലേക്ക് അയയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
‘അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രഖ്യാപിച്ച തീരുമാനപ്രകാരം, കാബൂളിലെ ഇന്ത്യൻ സാങ്കേതിക മിഷൻ്റെ പദവി ഇന്ത്യൻ എംബസിയായി ഉടൻ പുനഃസ്ഥാപിക്കുന്നു’ എന്ന് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും ഉഭയകക്ഷി ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ അടിവരയിടുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: ആർജി കർ ബലാത്സംഗ കേസ് പ്രതിയുടെ അനന്തരവൾ മരിച്ച നിലയിൽ, മൃതദേഹം അലമാരക്കുള്ളിൽ
ഒക്ടോബർ 9 നാണ് താലിബൻ മന്ത്രി ഇന്ത്യയിലെത്തിയത്. പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഈ നിർണായക സന്ദർശനം. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് ഇന്ത്യ തങ്ങളുടെ എംബസി അടച്ചത്. എന്നാൽ, മാനുഷിക സഹായ വിതരണം നിരീക്ഷിക്കുന്നതിനായി 2022 ജൂണിൽ സുരക്ഷാ ഉറപ്പുകൾക്ക് ശേഷം കാബൂളിൽ ടെക്നിക്കൽ മിഷൻ തുറന്നു.
അതേസമയം, താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നുണ്ട്. കൂടാതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ഇതുവരെ റഷ്യ മാത്രമാണ് താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ചൈനയും പാകിസ്താനും താലിബാൻ നയതന്ത്രജ്ഞരെ സ്വീകരിച്ചിട്ടുണ്ട്.