AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍; ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

India-US Trade Deal Framework Points: റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ പറയുന്നു. റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള എണ്ണ നേരിട്ടോ പരോക്ഷമായോ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നാണ് ഓര്‍ഡറിലെ വാചകം.

India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍;  ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 07 Feb 2026 | 09:12 AM

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. വ്യാപാര ചട്ടക്കൂടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയാണ് കരാര്‍ എടുത്തുകാണിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍, സംരംഭകര്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മത്സ്യത്തൊഴിവാളികള്‍ തുടങ്ങിയവര്‍ക്ക് പുതിയ അവസരമാണ് കരാര്‍ വഴി തുറക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ പിന്‍വലിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനത്തിലേക്ക് കുറച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഇന്ത്യയും യുഎസും നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. നിക്ഷേപ, സാങ്കേതിക പങ്കാളിത്തങ്ങളെ കൂടുതല്‍ ആഴത്തിലാക്കാനും ഈ കരാര്‍ സഹായിക്കും. ആഗോള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഇത് വഴിവെക്കുമെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി കുറിച്ചു.

അമേരിക്കയില്‍ നിന്ന് ഇന്ത്യ ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങിക്കും. അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിരോധം സഹകരണം വികസിപ്പിക്കുന്നതിനായി അമേരിക്കയുമായി ഇന്ത്യ സഹകരിക്കുമെന്നും പുതിയ ചട്ടക്കൂടില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പുതിയ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്

അതേസമയം, അമേരിക്കയില്‍ നിന്നുള്ള ഒട്ടനവധി ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യയും ഒഴിവാക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ചോളം, കശുവണ്ടി, ബദാം, പഴവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യ-കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലാണ് മാറ്റം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Also Read: India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നേട്ടം മാത്രം; റൂബിയോയുമായി ചര്‍ച്ച നടത്തി ജയശങ്കര്‍

എന്നാല്‍ ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയുടെ നികുതിയില്‍ ഇന്ത്യ ഇളവ് നല്‍കില്ല. ഇന്ത്യന്‍ അരി ഇറക്കുമതിക്ക് മുന്‍ഗണന നല്‍കുമെന്ന് അമേരിക്ക പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകല്‍, ചെരുപ്പ്, മരുന്നുകള്‍, വിമാനഭാഗങ്ങള്‍, വാഹനങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലും ഇളവുണ്ട്.

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ പറയുന്നു. റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള എണ്ണ നേരിട്ടോ പരോക്ഷമായോ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നാണ് ഓര്‍ഡറിലെ വാചകം.