‘കള്ളവണ്ടി’ക്ക് 570 രൂപ, പുകവലിക്ക് 2000, ഭിക്ഷയ്ക്ക് 2000; ട്രെയിനിലെ നിയമലംഘനങ്ങൾക്ക് ഇനി പുതിയ പിഴ
Indian Railways Fine Hike 2026: ഇന്ത്യൻ റെയിൽവേ നിയമലംഘനങ്ങൾക്കുള്ള വിവിധ പിഴകൾ പുതുക്കി നിശ്ചയിച്ചു. 2026 ലെ ജൻ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, 1989 ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 137 & 138 പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ 2026 ജൂൺ 20 മുതൽ 250 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചു. ജൂൺ 20 മുതൽ റെയിൽവേയുടെ പുതിയ പിഴ നിരക്കുകൾ നിലവിൽ വന്നു.
ന്യൂഡൽഹി: നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുന്ന പുതിയ വിജ്ഞാപനം ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ഇനിമുതൽ ടിക്കറ്റില്ലാതെയുള്ള യാത്രകൾക്ക് പിഴ കൂടും, പുകവലി പോലുള്ള നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഇനി നൽകേണ്ടിവരിക. ജൂൺ 19 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതുക്കിയ പിഴ നിരക്കുകൾ റെയിൽവേ അറിയിച്ചിരിക്കുന്നത്. “2026 ലെ ജൻ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, 1989 ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 137 & 138 പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ 2026 ജൂൺ 20 മുതൽ 250 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചു” എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജൂൺ 20 മുതൽ പുതിയ പിഴത്തുക ഈടാക്കിത്തുടങ്ങി.
ഇന്ത്യൻ റെയിൽവേയുടെ പുതിയ പിഴ നിരക്കുകൾ
കള്ളവണ്ടി കയറാനും, ട്രെയിനിലിരുന്ന് പുകവലിക്കാനുമൊക്കെ ശ്രമിക്കുന്നവർ ഇനി കൈയിൽ വലിയൊരു തുക കൂടി കരുതേണ്ടിവരും. നിലവിലുണ്ടായിരുന്നതിനെ അപേക്ഷിച്ച് വലിയ തുകയാണ് പുതിയ പിഴനിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി ടിക്കറ്റെടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ, യാത്രയുടെ നിശ്ചിത നിരക്ക് മാത്രമല്ല, പുതുക്കിയ ഏറ്റവും കുറഞ്ഞ പിഴയായ 500 രൂപയും അടയ്ക്കേണ്ടിയും വരും. മുമ്പ്, കുറഞ്ഞ പിഴ 250 ആയിരുന്നു.
Also Read: ഇന്നും മഴയുണ്ടേ… കുടയെടുക്കാൻ മറക്കണ്ട, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
മെയിൽ/എക്സ്പ്രസ് വണ്ടികളിലെ പിഴ
മെയിൽ/എക്സ്പ്രസ് വണ്ടികളിലെ ടിക്കറ്റില്ലാ യാത്രയുടെ കുറഞ്ഞ പിഴ: ജനറൽ കോച്ച് (50 കി.മീറ്റർ വരെ)- 570 രൂപ (മുൻപ് 320 രൂപ), സിറ്റിങ് റിസർവ്ഡ് (50 കി.മിറ്റർ) – 585 രൂപ (മുൻപ് 335 രൂപ), സ്ലീപ്പർ (200 കി.മിറ്റർ) – 780 രൂപ (മുൻപ് 530 രൂപ), എ.സി. ചെയർകാർ (150 കി.മീറ്റർ) -1025 രൂപ (മുൻപ് 765 രൂപ).
തേർഡ് എ.സി. (300 കി.മിറ്റർ) – 1525 രൂപ (മുൻപ് 1480 രൂപ), സെക്കൻഡ് എ.സി. (300 കി.മിറ്റർ) – 2070 രൂപ (മുൻപ് 2070 രൂപ). മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുന്നതോ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്യുന്നതോ ആയ യാത്രക്കാർക്ക് റെയിൽവേ നിയമങ്ങൾ പ്രകാരം പിഴകൾ നേരിടേണ്ടിവരും.
മറ്റ് നിയമലംഘനങ്ങളുടെ പുതിയ പിഴ
ഇനി ട്രെയിനിലിരുന്ന് പുകവലിച്ച് പിടിക്കപ്പെട്ടാൽ 2000 രൂപയാണ് പിഴ. ഭിക്ഷയെടുത്താലും 2000 രൂപ പിഴ നൽകേണ്ടിവരും. അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെയും സ്ത്രീ യാത്രക്കാർക്കായി റിസർവ് ചെയ്തിരിക്കുന്നിടത്ത് പ്രവേശിച്ചാൽ 2500-5000 രൂപ വരെയും ഫൈൻ ഈടാക്കും. മദ്യപിച്ചുള്ള യാത്രയ്ക്ക് 1000 രൂപ പിഴയും സാമൂഹിക സേവനവുമാണ് ശിക്ഷ.
റെയിൽവേയുടെ പ്രധാന വെല്ലുവിളിയായി തുടരുന്ന അനധികൃത യാത്ര നിരുത്സാഹപ്പെടുത്തുക എന്നതാണ് കർശനമായ പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ പറയുന്നു. നിരക്ക് കൂടും മുമ്പ്, മേയിൽ സെൻട്രൽ റെയിൽവേ സോൺ ടിക്കറ്റില്ലാത്ത 4.96 ലക്ഷം യാത്രക്കാരിൽ നിന്നായി 40.85 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്.
പിഴ അടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും
റെയിൽവേയുടെ പുതിയ വിജ്ഞാപനത്തിൽ പറയുന്നത് യാത്രക്കാരൻ പിഴ അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ നിരസിക്കുകയോ ചെയ്താൽ, ഉത്തരവാദപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥന് തുക വീണ്ടെടുക്കുന്നതിന് യോഗ്യതയുള്ള കോടതിയിൽ അപേക്ഷിക്കാം, തുക നൽകേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ അത് അങ്ങനെ ഈടാക്കാൻ ഉത്തരവിടുകയും, പണമടയ്ക്കാൻ ബാധ്യസ്ഥനായ വ്യക്തിക്ക് ആറ് മാസം വരെ തടവോ അഞ്ഞൂറ് രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് ഉത്തരവിടുകയും ചെയ്യാം.
English Summary
Indian Railways has revised various fines for violations. As per the provisions of the Jan Vishwas Act, 2026, the minimum fine under Sections 137 & 138 of the Railway Act, 1989 has been increased from Rs 250 to Rs 500 with effect from June 20, 2026, the Railways has informed. The notification regarding the new fine was issued on June 19, and the new fine rates of the Railways came into effect from June 20.