AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ലോകം ഇന്ത്യയുടെ കൈപ്പിടിയിൽ: ഒരു വർഷം 5 വമ്പൻ കരാറുകൾ; ആഗോള ജിഡിപിയുടെ പകുതിയും ഇനി ഭാരതത്തിനൊപ്പം

സാമ്പത്തിക ചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് രാജ്യം സമീപനാളുകളില്‍ നടത്തുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകത്തെ രണ്ട് വമ്പൻ സാമ്പത്തിക ശക്തികളുമായി വ്യാപാര കരാറുകളിൽ ഏര്‍പ്പെടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

ലോകം ഇന്ത്യയുടെ കൈപ്പിടിയിൽ: ഒരു വർഷം 5 വമ്പൻ കരാറുകൾ; ആഗോള ജിഡിപിയുടെ പകുതിയും ഇനി ഭാരതത്തിനൊപ്പം
Representational ImageImage Credit source: Wong Yu Liang/Moment/Getty Images
Jayadevan AM
Jayadevan AM | Updated On: 03 Feb 2026 | 04:24 PM

ന്യൂഡൽഹി: സാമ്പത്തിക ചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് രാജ്യം സമീപനാളുകളില്‍ നടത്തുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകത്തെ രണ്ട് വമ്പൻ സാമ്പത്തിക ശക്തികളുമായി വ്യാപാര കരാറുകളിൽ ഏര്‍പ്പെടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഒരു വര്‍ഷം കൊണ്ട്‌ അഞ്ച് സുപ്രധാന വ്യാപാര കരാറുകളാണ് ഭാരതം പൂര്‍ത്തിയാക്കിയത്. ലോക ജിഡിപിയുടെ 50 ശതമാനത്തിലധികം വരും എന്നതാണ് ഈ കരാറുകളുടെ നേട്ടം.  അമേരിക്കയുമായുള്ളതാണ് ഏറ്റവും പുതിയ കരാര്‍.

ഇന്ത്യ-യുഎസ്‌

യുഎസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ തിങ്കളാഴ്ച രാത്രി വൈകി നടന്ന ഫോൺ സംഭാഷണത്തിന് പിന്നാലെ നിര്‍ണായ പ്രഖ്യാപനമാണ് ഉണ്ടായത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ്‌ ചുമത്തിയിരുന്ന 25% താരിഫ് 18% ആയി കുറച്ചതായി ട്രംപ് പ്രഖ്യാപിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക നികുതി യുഎസ് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്‌. രാജ്യത്തിന്റെ ആകെ കയറ്റുമതിയുടെ 20 ശതമാനവും യുഎസിലേക്കാണ്‌. നിലവിലുള്ള 191 ബില്യൺ ഡോളറിന്റെ വ്യാപാരം 2030-ഓടെ 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.

യൂറോപ്യൻ യൂണിയന്‍

അടുത്തിടെ യൂറോപ്യൻ യൂണിയനുമായും ഇന്ത്യ സുപ്രധാന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു വര്‍ഷം കൊണ്ട് അഞ്ച് വ്യാപാര കരാറുകളാണ് പൂര്‍ത്തിയാക്കിയത്. യുകെ, ഒമാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായും നേരത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യ, യുഎസ്‌, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഒമാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ ആകെ ജിഡിപി വിഹിതം ലോക സമ്പദ്‌വ്യവസ്ഥയുടെ 50% മുതൽ 55% വരെ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും മാത്രം ചേര്‍ന്നാല്‍ ആഗോള ജിഡിപിയുടെ 25 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ അമേരിക്കയുമായുള്ള കരാറോടെ ബംഗ്ലാദേശ്, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളെക്കാള്‍ കുറഞ്ഞ താരിഫ്  നിരക്കിൽ ഉൽപ്പന്നങ്ങൾ യുഎസിലേക്ക്‌ കയറ്റി അയക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

ആഗോള വ്യാപാരത്തിന്റെ 40 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇതിനകം നിരവധി രാജ്യങ്ങളുമായി പ്രാദേശിക വ്യാപാര കരാറുകളും സ്വതന്ത്ര വ്യാപാര കരാറുകളും ഉണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, ആസിയാൻ രാജ്യങ്ങൾ, യുഎഇ, മൗറീഷ്യസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ തന്നെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.