IndiGo Airlines: സാങ്കേതികത്തകരാറിൽ വലഞ്ഞ് ഇൻഡിഗോ; ബുധനാഴ്ച മാത്രം റദ്ദാക്കിയത് 200ഓളം സർവീസുകൾ
200 IndiGo Flights Cancelled: ഇൻഡിഗോ വിമാന സർവീസുകളിൽ പ്രതിസന്ധി. ഇന്ന് മാത്രം 200ഓളം സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.

ഇൻഡിഗോ എയർലൈൻസ്
സാങ്കേതികത്തകരാറിൽ വലഞ്ഞ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ഈ മാസം മൂന്ന്, ബുധനാഴ്ച മാത്രം ഇൻഡിഗോയുടെ 200ഓളം സർവീസുകളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറുകളും ജീവനക്കാരുടെ കുറവുമാണ് ഇൻഡിഗോയിലെ പ്രതിസന്ധിയ്ക്ക് കാരണം. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതും മണിക്കൂറുകളോളം സർവീസുകൾ വൈകിയതും കാരണം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും കൂടുതൽ വിശ്രമം ഉറപ്പാക്കിന്ന പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതാണ് ഇൻഡിഗോയ്ക്ക് തിരിച്ചടിയായത്. ‘ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ’ (FDTL) എന്ന പേരിലുള്ള ചട്ടങ്ങൾ ജീവനക്കാരുടെ ലഭ്യതക്കുറവുണ്ടാക്കി. ഇതോടൊപ്പം എമിറേറ്റ്സ് എയർലൈൻസ് നടത്തിയ റിക്രൂട്ട്മെൻ്റ് ഡ്രൈവിൽ പങ്കെടുക്കാൻ ഇൻഡിഗോ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതും പ്രതിസന്ധിയുണ്ടാക്കി. പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാറുകൾ, വിമാനത്താവളങ്ങളിലെ തിരക്ക് തുടങ്ങിയ പ്രതിസന്ധികളും വിമാന സർവീസുകളെ ബാധിച്ചു എന്ന് കമ്പനി അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകും. അതല്ലെങ്കിൽ മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി വിശദീകരിച്ചു.
Also Read: Bengaluru Taxi: ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഇൻഡിഗോ സർവീസുകൾ ഏറ്റവുമധികം റദ്ദാക്കപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിൽ മാത്രം 60ലധികം വിമാനങ്ങൾ റദ്ദാക്കി. മറ്റ് പല സർവീസുകളും 7 മുതൽ 8 മണിക്കൂർ വരെ വൈകി. ഇൻഡിഗോ വിമാനങ്ങളുടെ സമയകൃത്യത 35 ശതമാനത്തിലേക്ക് താഴ്ന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.