Indore Beggar: വീടുകളും കാറും ഓടിക്കാൻ ഡ്രൈവറും; ഇൻഡോറിലെ ഈ യാചകൻ ചില്ലറക്കാരനല്ല
Indore Millionaire Beggar: ഇൻഡോറിൽ നിന്ന് പിടികൂടിയത് കോടീശ്വരനായ യാചകനെ. സ്വന്തമായി മൂന്ന് വീടുകളും കാറും ഡ്രൈവറുമൊക്കെയുള്ള ആളാണ് പിടിയിലായത്.
ഭിക്ഷാടകരില്ലാത്ത നഗരമാക്കി ഇൻഡോറിനെ മാറ്റാനുള്ള സർക്കാർ ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുന്നതിനിടെ അധികൃതരെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ. ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് പിടികൂടിയ ഒരു യാചകൻ യഥാർത്ഥത്തിൽ ഒരു കോടീശ്വരനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ശാരീരിക വൈകല്യമുള്ള മാംഗിലാൽ എന്ന വ്യക്തിയാണ് ഇൻഡോറിലെ നഗരസഭയും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഇൻഡോറിലെ സറഫ ബസാർ മേഖലയിൽ വർഷങ്ങളായി ഭിക്ഷാടനം നടത്തിവരികയായിരുന്നു മാംഗിലാൽ. ചക്രങ്ങളുള്ള ചെറിയ തടിപ്പലകയിൽ ഇരുന്നായിരുന്നു ഭിക്ഷാടനം. വഴിയാത്രക്കാർ നൽകുന്ന ഭിക്ഷ മാത്രമായിരുന്നു മാംഗിലാലിന്റെ സമ്പാദ്യം. എന്നാൽ, ഈ ഭിക്ഷ കൊണ്ട് ഇയാൾ കെട്ടിപ്പൊക്കിയത് ആഡംബര ജീവിതമാണ്.
Also Read: Bengaluru Power Cut: ബെംഗളൂരുവിൽ 12 മണിക്കൂർ നീളുന്ന പവർ കട്ട്; മുന്നറിയിപ്പുമായി അധികൃതർ
ഭിക്ഷാടന വിമുക്ത കാമ്പയിന്റെ ഭാഗമായി മാംഗിലാലിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ഇയാളുടെ സ്വത്തുവിവരങ്ങൾ പുറത്തുവന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ തനിക്ക് ഇൻഡോറിൽ തന്നെ മൂന്ന് വീടുകളുണ്ടെന്ന് മാംഗിലാൽ തുറന്നുപറഞ്ഞു. ഭഗത് സിംഗ് നഗറിലെ മൂന്ന് നില കെട്ടിടമാണ് പ്രധാനപ്പെട്ടത്. ഒപ്പം ശിവ് നഗറിൽ ഒരു വീടും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വൈകല്യമുള്ളവർക്കായി ലഭിച്ച ഒരു ഫ്ലാറ്റും മാംഗിലാലിനുണ്ട്. മൂന്ന് ഓട്ടോറിക്ഷകൾ വാടകയ്ക്ക് നൽകിയിരിക്കുന്നു. സ്വന്തമായി ഒരു കാറും അത് ഓടിക്കാൻ ഡ്രൈവറും. പോരാത്തതിന് ഇയാൾ പലിശയ്ക്ക് പണം നൽകുന്നുമുണ്ട്.
സറഫ ബസാറിലെ ചെറുകിട കച്ചവടക്കാരാണ് ഇയാളിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങുന്നത്. ഉയർന്ന പലിശയാണ് അവരിൽ നിന്ന് മാംഗിലാൽ ഈടാക്കുന്നത്. സ്വത്തുക്കൾ ഉണ്ടെന്ന കാര്യം മറച്ചുവെച്ച് സർക്കാർ പദ്ധതിയിലൂടെ വീട് കൈക്കലാക്കിയതിനും, നിയമവിരുദ്ധമായി പലിശ ഇടപാടുകൾ നടത്തിയതിനും ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്.