Jammu Schools Open: സമാധാനത്തിലേക്ക്; കശ്‌മീരിലെ വിവിധ അതിർത്തി സ്‌കൂളുകൾ ഇന്ന് തുറക്കും
Jammu and Kashmir Schools Reopen: ജമ്മു കശ്‌മീരിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുകയായിരുന്നു. ഏതാണ്ട് ഒരാഴ്‌ച നീണ്ട സംഘർഷഭരിതമായ കാലത്തിന് ശേഷമാണ് വീണ്ടും സ്കൂളുകൾ തുറക്കാൻ പോകുന്നത്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളാണ് തുറക്കാൻ പോകുന്നത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തികളിൽ സംഘർഷം സാഹചര്യം മാറിയതോടെ വിണ്ടും ജനജീവിതം സമാധാനത്തിലേക്ക്. ഇന്ത്യ പാക് സംഘർഷത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ അടഞ്ഞുകിടന്നിരുന്ന നിരവധി സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും. ജമ്മു കശ്‌മീരിലെ പല അതിർത്തി പ്രദേശങ്ങളിലെയും സ്‌കൂളുകൾ മെയ് 15മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്‌മീരിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുകയായിരുന്നു. ഏതാണ്ട് ഒരാഴ്‌ച നീണ്ട സംഘർഷഭരിതമായ കാലത്തിന് ശേഷമാണ് വീണ്ടും സ്കൂളുകൾ തുറക്കാൻ പോകുന്നത്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളാണ് തുറക്കാൻ പോകുന്നത്.
ജമ്മുവിൽ ചൗക്കി കൗര, ഭാൽവാൽ, ദാൻസാൽ, ഗാന്ധി നഗർ, ജമ്മു പ്രദേശങ്ങളിലെ സ്‌കൂളുകളും ഇന്ന് തുറക്കും. സാംബയിൽ വിജയ്‌പൂരിലുള്ള സ്‌കൂളുകളും കത്വയിൽ ബർനോട്ടി, ലാഖ്‌നപൂർ, സാല്ലാൻ, ഘഗ്‌വാൾ സോണുകളിലെ സ്‌കൂളുകളും ഇന്ന് മുതൽ തുറക്കും. രജൗരിയിലാവട്ടെ, പീരി, കൽകോട്ടെ, മോഖ്‌ല, തനമാണ്ഡി, ഖവാസ്, ലോവർ ഹാത്താൽ, ദർഹാൾ മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് തുറക്കുക. പൂഞ്ചിൽ സുരാൻകോട്ടെ, ബഫ്‌ലിയാസ് മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിക്കും.
സുരക്ഷാ കാരണങ്ങളാലും ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷാവസ്ഥയാലും അഞ്ച് മുതൽ ആറ് ദിവസം വരെ അടച്ചിട്ടിരുന്ന സർക്കാർ, സ്വകാര്യ സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് ജമ്മു സാധാരണ നിലയിലായതിന്റെ ഒരു പ്രധാന സൂചനയാണ്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയത്.