Karur Stampede: കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തെ കാണാൻ വിജയ്, കൂടിക്കാഴ്ച മഹാബലിപുരത്ത്
Vijay Meets Karur Stampede Victims Family: റിസോർട്ടിലെ 50 ഓളം മുറികളിലായാണ് കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോർട്ടിൽ സജ്ജമാക്കിയിരിക്കുന്നത്. വിജയ് കരൂരിൽ വരാതെ റിസോർട്ടിലേക്ക് വിളിപ്പിച്ചതിൽ ചില കുടുംബങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ചെന്നൈ: കരൂർ ദുരന്തത്തിന് (Karur Stampede) പിന്നാലെ മരിച്ചവരുടെ കുടുംബത്തെ കാണാനൊരുങ്ങി തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് (TVK Leader Vijay). തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായിട്ടാണ് വിജയ് ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നത്. മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. മാധ്യമങ്ങൾക്ക് പരിപാടിയിൽ പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു.
റിസോർട്ടിലെ 50 ഓളം മുറികളിലായാണ് കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27 ന് നടന്ന ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ഉറ്റവരെ നഷ്ട്ടപ്പെട്ട ചുരുക്കം ചില കുടുംബങ്ങളിലെ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും മഹാബലിപുരത്ത് എത്തിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോർട്ടിൽ സജ്ജമാക്കിയിരിക്കുന്നത്.
ALSO READ: വ്യാജ സർട്ടിഫിക്കറ്റുള്ള ബസ് ഡ്രൈവർ, മദ്യപിച്ച് ബൈക്ക് യാത്രക്കാരൻ; കർണൂൽ അപകടത്തിൻ്റെ കാരണം
വിജയ് കരൂരിൽ വരാതെ റിസോർട്ടിലേക്ക് വിളിപ്പിച്ചതിൽ ചില കുടുംബങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ, കരൂർ സന്ദർശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ചില സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അത് വേണ്ടെന്ന് വച്ചത്. അതിന് ശേഷമാണ് മഹാബലിപുരത്ത് കൂടിക്കാഴ്ച്ച ഒരുക്കിയത്.
ദുരന്തത്തിന് ശേഷം വിജയ് ആദ്യമായാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കൂടിക്കാഴ്ച്ച അവസാനിക്കുന്ന നിലയിലാണ് ക്രമീകരണങ്ങൾ. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരത്തെ തന്നെ എത്തിയിരുന്നു.