Pan India SIR: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ ഷെഡ്യൂള്‍ ഉടനറിയാം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം ഇന്ന്
ECI to announce SIR schedule: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എസ്‌ഐആർ പട്ടികയുടെ ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു
ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പട്ടികയുടെ ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കമ്മീഷന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ ആദ്യ ഘട്ടത്തില്‍ കേരളത്തെ ഒഴിവാക്കിയേക്കും. കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. രാജ്യവ്യാപക എസ്‌ഐആറിനായുള്ള തയ്യാറെടുപ്പുകള്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്ന സമിതി ഇന്ന് വൈകുന്നേരം 4.15ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താസമ്മേളനത്തിന്റെ വിഷയം എന്താണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, എസ്‌ഐആര്‍ ഷെഡ്യൂളുമായി ബന്ധപ്പെട്ടാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നവംബര്‍ ഒന്ന് മുതല്‍ എസ്‌ഐആര്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. ബിഹാറില്‍ തുടങ്ങിവച്ച എസ്‌ഐആര്‍ രാജ്യവ്യാപകമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വോട്ടർ പട്ടികയുടെ കമ്പ്യൂട്ടർവൽക്കരണം കാരണം രണ്ട് പതിറ്റാണ്ടുകളായി കാര്യമായ പരിഷ്‌കരണം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് അവസാനം; ഇന്ത്യ – ചൈന വിമാനസർവീസ് പുനരാരംഭിച്ചു
വലിയ തോതിലുള്ള കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും മൂലം കഴിഞ്ഞ 20 വർഷത്തിനിടയിൽ വോട്ടർ പട്ടികയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാരണങ്ങളാല്‍ ജനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ പോയി താമസിക്കുന്നത് പതിവ് പ്രവണതയായി മാറിയെന്നും കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ചില വോട്ടര്‍മാര്‍ പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറിയതിന് ശേഷം അവിടെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും, ആദ്യ സ്ഥലത്തെ പട്ടികയിലെ പേരുകള്‍ നീക്കം ചെയ്യാറില്ല. അതുകൊണ്ട് തന്നെ അവരുടെ പേരുകള്‍ പട്ടികയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബിഹാറില്‍ എസ്‌ഐആര്‍ മൂലം 68.66 ലക്ഷം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഇല്ലാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.