LPG Crisis:അതിഥി തൊഴിലാളികൾക്ക് ആശ്വാസം; സംസ്ഥാനങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിഹിതം ഇരട്ടിയാക്കി കേന്ദ്രം
LPG Shortage Issue:ഗാർഹിക ഗ്യാസ് കണക്ഷനുകൾ ലഭിക്കുന്നതിനുവേണ്ടി ഉപഭോക്താക്കൾ വിലാസം തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇത് കുടിയേറ്റക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ എൽപിജി ലഭിക്കുന്നതിന് വേണ്ടി ഇവർ കരിഞ്ചന്തക്കാരെ ആശ്രയിക്കുന്നു. വലിയ തുക കൊടുത്ത് പാചകവാതകം വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ തീരുമാനം...

Lpg(പ്രതീകാത്മക ചിത്രം)
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കാരണം എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിവരുന്ന 5 കിലോ സിലിണ്ടറുകളുടെ പ്രതിദിന വിഹിതം ഇരട്ടിയാക്കാൻ തീരുമാനം. നഗര അർദ്ധനഗരപ്രദേശങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഛോട്ടു എന്നറിയപ്പെടുന്ന 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ പുറത്തിറക്കിയത്.
സാധാരണ ഗാർഹിക ഗ്യാസ് കണക്ഷനുകൾക്ക് ഉപഭോക്താക്കൾ വിലാസം തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതുണ്ട്.എന്നാൽ ഇത് കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു. പാചക വാതകം ലഭിക്കുന്നതിനായി കരിഞ്ചന്തക്കാരിൽ നിന്നും ഉയർന്ന വിലയ്ക്ക് എൽപിജി വാങ്ങാനും ഇടയാക്കുന്നു. അതിനാൽ തന്നെ ഈ വിഭാഗത്തെ കൂടി പരിഗണിക്കുന്നതിനു വേണ്ടിയാണ് ഛോട്ടു പുറത്തിറക്കിയത്. എന്തെങ്കിലും ഒരു തിരിച്ചറിയൽ രേഖ കാണിക്കുന്നതിലൂടെ ഇവർക്ക് അഞ്ച് കിലോഗ്രാം സിലിണ്ടർ എളുപ്പത്തിൽ വാങ്ങിക്കാം.
ALSO READ:മുംബൈ ട്രെയിനുകളെ ഇനി പിടിച്ചാല്‍ കിട്ടില്ല; വേഗ നിയന്ത്രണം പിന്‍വലിച്ചു
ഈ വർഷം മാർച്ച് രണ്ടു മുതൽ മൂന്നു വരെയുള്ള തീയതികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകുന്ന സിലിണ്ടറുകളുടെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് സംസ്ഥാനങ്ങൾക്കുള്ള ഈ വർധിപ്പിച്ച വിഹിതം കണക്കാക്കുന്നത്.നിലവിലുള്ള 20% പരിധിക്ക് മുകളിലാണിത്. സംസ്ഥാന സർക്കാരുകൾക്ക് അധികമായി അനുവദിച്ചിരിക്കുന്ന 5 കിലോഗ്രാം സിലിണ്ടറുകൾ കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് മാത്രമായി ഉപയോഗിക്കണമെന്നും കേന്ദ്രം കർശനമായി നിർദ്ദേശിക്കുന്നു. കുടിയേറ്റ തൊഴിലാളികൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും മതിയായ പാചക ഇന്ധന ലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം ഇടുന്നത്.