കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി
Madhya Pradesh Rajya Sabha Election: Nomination of Congress Candidate Meenakshi Natarajan Rejected: തെലങ്കാനയിൽ നിലവിലുള്ള ഒരു കേസിൻ്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവത് നൽകിയ പരാതിയിലാണ് നടപടി. പത്രിക തള്ളിയ നടപടിക്കെതിരെ അടിയന്തരമായി കോടതിയെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് വൻ രാഷ്ട്രീയ നീക്കം. കോൺഗ്രസിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി. തെലങ്കാനയിൽ നിലവിലുള്ള ഒരു കേസിൻ്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവത് നൽകിയ പരാതിയിലാണ് നടപടി.
നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ മന്ത്രിമാരായ രാകേഷ് സിംഗ്, കൈലാഷ് വിജയവർഗിയ, മുൻ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമ്മ, ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവത് എന്നിവർ നിയമസഭാ മന്ദിരത്തിൽ ഉണ്ടായിരുന്നു. മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിന് പിന്നലെ ഇവർ മധുരം വിതരണം ചെയ്ത് ആഘോഷിക്കുകയും ചെയ്തു.
“പത്രികയിൽ ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങൾ മീനാക്ഷി നടരാജൻ ബോധപൂർവ്വം മറച്ചുവെച്ചു. പത്രികയിൽ അവർ നൽകിയ വിവരങ്ങൾ അപൂർണ്ണമായിരുന്നു. ഈ വിഷയത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. ഇരുപക്ഷത്തിനും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ റിട്ടേണിംഗ് ഓഫീസർ അവസരം നൽകിയിരുന്നു. എന്നാൽ തെലങ്കാനയിലെ കേസ് മനപ്പൂർവ്വം മറച്ചുവെച്ചതാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളിയത്.” മന്ത്രി രാകേഷ് സിംഗ് പറഞ്ഞു.
Also Read: Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
എന്നാൽ, മീനാക്ഷി നടരാജനെതിരെ ക്രിമിനൽ കേസുകളോ എഫ്.ഐ.ആറോ നിലവിലില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ വിവേക് തൻഖ പ്രതികരിച്ചു. വിഷയത്തിൽ റിട്ടേണിംഗ് ഓഫീസറുടെ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്ന് മധ്യപ്രദേശിൻ്റെ ചുമതലയുള്ള കോൺഗ്രസ്സ് നേതാവ് ഹരീഷ് ചൗധരിയും വ്യക്തമാക്കി
“മീനാക്ഷി നടരാജന് കോടതിയിൽ നിന്ന് ഒരു കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. അവർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടില്ല. നോട്ടീസുകൾ ലഭിക്കുന്നത് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടതില്ലെന്നാണ് ചട്ടം. സ്ഥാനാർത്ഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയോ എഫ്.ഐ.ആർ നിലനിൽക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് പത്രികയിൽ രേഖപ്പെടുത്തേണ്ടത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, സാങ്കേതികമായി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളാൻ കഴിയില്ല” അദ്ദേഹം പറഞ്ഞു. പത്രിക തള്ളിയ നടപടിക്കെതിരെ അടിയന്തരമായി കോടതിയെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
English Summary
The returning officer rejected Congress Rajya Sabha candidate Meenakshi Natarajan’s nomination over an alleged undisclosed case. While BJP leaders celebrated the move as a victory against hidden facts, Congress strongly defended Natarajan. They stated she only received a show-cause notice—not a case—making the rejection technically invalid and legally challengeable.