Madras High Court: സിനിമാ ടിക്കറ്റുകളുടെ അമിതവില; തിയേറ്ററുകൾക്ക് ശക്തമായ മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി
Madras High Court warns theatre owners: തിയറ്റർ ഉടമകള്‍ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ അമിത വില ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.
സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയറ്റർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി മദ്രാസ് ഹൈക്കോടതി. പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയറ്റർ ഉടമകൾക്ക് അനുവാദം ഇല്ലെന്നും അധികമായി ഈടാക്കിയ തുക പ്രേക്ഷകർക്ക് തിരികെ നൽകണമെന്നും കോടതി പറഞ്ഞു. അമിത നിരക്ക് ഈടാക്കുന്ന തിയറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റിക്ക് കോടതി നിർദ്ദേശം നൽകി.
പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തിയേറ്റർ ഉടമകൾക്ക് അനുമതി നൽകുന്ന ഉത്തരവ് 2024-ൽ സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ അനുമതി തിയറ്റർ ഉടമകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നും പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ അമിത വില ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.
കോടതി വിധി പ്രകാരം, സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 2023-ൽ സമാനമായ ഒരു കേസിൽ, ടിക്കറ്റ് വില നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടരണമെന്ന് കോടതി നിർദേശിച്ചിരുന്നു.