Bengaluru Student Murder: വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ചു കത്തിച്ചു; ക്രൂരകൃത്യത്തെ ന്യായീകരിച്ച് പ്രതിയുടെ മൊഴി
Man Assaulted and Killed Degree Student in Bengaluru: സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആദ്യം വിസമ്മതിച്ചിരുന്നു. പ്രതിയെ പിടിക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവർ വ്യക്തമാക്കി.
ബെംഗളൂരു: 19കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച പ്രതി പിടിയിൽ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. ചേതൻ എന്ന യുവാവാണ് പിടിയിലായത്. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹം കഴിക്കാൻ വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
ചിത്രദുർഗയിൽ ദേശീയപാതയോരത്ത് പാതി കത്തി, നഗ്നമാക്കിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തും മുൻപ് പ്രതി ബലാത്സംഗം ചെയ്തതായും പോലീസ് അറിയിച്ചിരുന്നു. പിന്നാലെ മൃതദേഹം തിരിച്ചറിഞ്ഞു. കോളേജ് ഹോസ്റ്റലിൽ നിന്ന് ഓഗസ്റ്റ് 14ന് കാണാതായ പെൺകുട്ടിയുടെതായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ചേതൻ പിടിയിലായത്.
ഗംഗാവതിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ് ചേതൻ. ഓഗസ്റ്റ് 14ന് പ്രതി പെൺകുട്ടിയെ ഹോസ്റ്റലിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് ഗോണൂർ എന്ന സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. താനുമായി പ്രണയത്തിലുള്ള സമയത്ത് തന്നെ പെൺകുട്ടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് ചേതൻ പോലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. അതേസമയം, സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആദ്യം വിസമ്മതിച്ചിരുന്നു. പ്രതിയെ പിടിക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അവർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതിനിടയിലാണ് ഉച്ചയോടെ പ്രതി ചേതനെ പോലീസ് അറസ്റ്റ് ചെയ്തത്.