Manali Landslide: മണാലിയിലെ മണ്ണിടിച്ചിൽ; മലയാളി വിദ്യാർത്ഥി സംഘം കുടുങ്ങി
Manali Landslide Malayali Engineering Students Stranded: പഠനയാത്ര കഴിഞ്ഞ് ഡൽഹിയിലേക്ക് പോകും വഴിയാണ് മണാലി - ഡൽഹി പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് സംഘം ഇന്ന് രാവിലെ തിരികെ ഹോട്ടലിൽ പോയി മുറിയെടുത്തു.

മണാലി: മണാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങി മലയാളി വിദ്യാർത്ഥി സംഘം. കാസർഗോഡ് എൻജിനീയറിങ് കോളേജിലെയും തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെയും വിദ്യാർത്ഥികളും അധ്യാപകരുമാണ് ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളായ 119 പേരും അധ്യാപകരും ഇന്നലെ രാത്രി മുഴുവൻ കഴിഞ്ഞത് റോഡിലാണ്.
പഠനയാത്ര കഴിഞ്ഞ് ഡൽഹിയിലേക്ക് പോകും വഴിയാണ് മണാലി – ഡൽഹി പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് സംഘം ഇന്ന് രാവിലെ തിരികെ ഹോട്ടലിൽ പോയി മുറിയെടുത്തു. റോഡിലെ ഗതാഗത തടസ്സം നീക്കിയ ശേഷം വൈകീട്ടോടെ തിരികെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കാലാവസ്ഥ അനുകൂലമാണ്.
അതേസമയം കാസർഗോഡിലെ ചീമേനി കോളേജിലെ ഇലക്ട്രോണിക്സ് ബ്രാഞ്ചിലെയും കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെയും വിദ്യാർഥികൾ ഫെബ്രുവരി 20നാണ് ഉത്തരേന്ത്യൻ യാത്രയ്ക്ക് പോയത്. കുളു മണാലിയിൽ എത്തിയ സംഘം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രണ്ടു ദിവസം പുറത്തുപോകാതെ കഴിഞ്ഞ ശേഷം, വിനോദ യാത്ര ഒഴിവാക്കി ഡൽഹിയിലേക്ക് മടങ്ങും വഴിയാണ് റോഡിലേക്ക് മണ്ണിടഞ്ഞതിനെ തുടർന്ന് കുടുങ്ങി പോയത്.
ALSO READ: അധ്യാപക യോഗ്യതാ നിർണയ പരീക്ഷയ്ക്കിടെ പ്രസവവേദന; പെൺകുഞ്ഞിന് ജന്മം നൽകി യുവതി
എന്നാൽ മണ്ണിടിച്ചിലിന് മുമ്പ് തന്നെ ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അവിടെ നിന്ന് കടന്നുപോയി. കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലെ 20 ആൺകുട്ടികളും 23 പെൺകുട്ടികളും രണ്ടു അധ്യാപകരും മൂന്ന് ഗൈഡുകളും രണ്ടു ബസ് ജീവനക്കാരും ഉൾപ്പടെ 50 പേരാണ് റോഡിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഗ്രീൻ മണാലി ടോൾ പ്ലാസയ്ക്ക് സമീപനം ആണ് സംഭവം. പാറക്കലുകളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും വിധമാണ് വിദ്യാർത്ഥി സംഘത്തിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.