AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meghalaya Coal Mine Explosion: മേഘാലയ ഖനിയപകടം: മരണസംഖ്യ ഉയരുന്നു, ഇതുവരെ 25 മരണം

Meghalaya Coal Mine Blast: മരിച്ചവരിൽ ഭൂരിഭാഗവും അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ ഷാമേഹി വാർ (42), ഫോർമി ചിർമാങ്ങ് (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Meghalaya Coal Mine Explosion: മേഘാലയ ഖനിയപകടം: മരണസംഖ്യ ഉയരുന്നു, ഇതുവരെ 25 മരണം
Meghalaya Coal Mine ExplosionImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Feb 2026 | 06:26 AM

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുള്ള അനധികൃത കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. വ്യാഴാഴ്ച (ഫെബ്രുവരി 5) രാവിലെ 11 മണിയോടെ തങ്‌സ്‌കു മേഖലയിലെ ഖനിയിലുണ്ടായ ശക്തമായ സ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു.

മരിച്ചവരിൽ ഭൂരിഭാഗവും അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ ഷാമേഹി വാർ (42), ഫോർമി ചിർമാങ്ങ് (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF) സംഘങ്ങൾ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം, കുക്കി മേഖലകളിൽ ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടൽ

നൂറിലധികം അടി താഴ്ചയുള്ള ഇടുങ്ങിയ തുരങ്കങ്ങൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2014-ൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) മേഘാലയയിൽ ഇത്തരം ഖനനം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഈ നിരോധനം ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിയിലാണ് ഇപ്പോൾ വൻ ദുരന്തം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിനടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മേഘാലയ സർക്കാർ 3 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും അസം സ്വദേശികളായതിനാൽ അസം സർക്കാർ 5 ലക്ഷം രൂപ വീതവും അധിക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (PMNRF) 2 ലക്ഷം രൂപയും ലഭിക്കും. നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും ജയന്തിയ ഹിൽസിൽ മാത്രം ആയിരത്തിലേറെ അനധികൃത ഖനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.