AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mpox: എംപോക്സ് വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

Mpox Outbreak: ലോകവ്യാപകമായി എംപോക്സ് പകർച്ചവ്യാധി പടർന്നുപിടിയ്ക്കുകയാണ്. ഇതിനകം 116 രാജ്യങ്ങളിലാണ് എംപോക്സ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരിലാണ് ഇതുവരെ എംപോക്സ് ബാധ കണ്ടെത്തിയത്.

Mpox: എംപോക്സ് വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
Mpox Outbreak In India
Neethu Vijayan
Neethu Vijayan | Published: 19 Aug 2024 | 07:20 AM

ന്യൂഡൽഹി: രാജ്യത്ത് കുരങ്ങ് പനി വ്യാപകമാവുന്ന (Mpox Outbreak) സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കൂടുതൽ പരിശോധന ലാബുകൾ സജ്ജമാക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര യോഗത്തിൽ അറിയിച്ചു.

ലോകവ്യാപകമായി എംപോക്സ് പകർച്ചവ്യാധി പടർന്നുപിടിയ്ക്കുകയാണ്. ഇതിനകം 116 രാജ്യങ്ങളിലാണ് എംപോക്സ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത എംപോക്സ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നപിടിച്ചതായാണ് റിപ്പോർട്ട്. ഇതോടെ കേരളത്തിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ലക്ഷം പേർക്കാണ് ഇതുവരെ എംപോക്സ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

നിരവധി രാജ്യാന്തര യാത്രക്കാർ എത്തുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കം പുലർത്തുന്നവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. 2022ൽ യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയെ തുടർന്ന് ഇയാൾ രോഗമുക്തി നേടുകയും ചെയ്തു.

ALSO READ: ലോകവ്യാപകമായി എംപോക്സ് പടർന്നുപിടിക്കുന്നു; കേരളത്തിലും ജാഗ്രത

എന്താണ് എംപോക്‌സ്?

മങ്കിപോക്സ് എന്ന പേരിലായിരുന്നു നേരത്തെ ഈ വൈറസ് ബാധ ലോകമെമ്പാടും അറിയപ്പെട്ടിരുന്നത്. എന്നാൽ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ ഉയർന്നതോടെ പിന്നീട് ലോകാരോഗ്യസംഘടന എംപോക്സ് എന്ന് രോ​ഗത്തിൻ്റെ പേര് മാറ്റുകയായിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. ഈ രോ​ഗം കൂടുതലായി കണ്ടുവരുന്നത് മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശങ്ങളിലാണ്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ് എംപോക്സിൻ്റെ ലക്ഷണങ്ങൾ. 1970ൽ കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് കണ്ടെത്തുന്നത്.

എങ്ങനെയാണ് രോ​ഗം പകരുന്നത്?

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് സാധാരണയായി എംപോക്സ് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിരിക്കുന്നത്. വിവിധ ഇനം കുരങ്ങുകൾ, അണ്ണാൻ, എലികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എംപോക്സിൻ്റെ ലക്ഷണങ്ങൾ ഇവ

പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് വസൂരിക്ക് സമാനമായ കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. കുമിളകൾ കൂടുതലായും കാണപ്പെടുന്നത് മുഖത്തും കൈകാലുകളിലുമാണ്. കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

എംപോക്സ് ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചില സാഹചര്യങ്ങളിൽ ഇത് അഞ്ച് മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ എംപോക്സിൻ്റെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. എന്നാൽ ഈ രോ​ഗത്തിന് മരണ നിരക്ക് പൊതുവെ കുറവാണ്.

പ്രതിരോധവും ചികിത്സയും

വൈറൽ രോഗമായതിനാൽ എംപോക്സ് പ്രത്യേക ചികിത്സ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. കുട്ടികളിലാണ് സാധാരണയായി രോഗം അപകടകരമായി കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സ് ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. നിലവിൽ എംപോക്സിൻറെ വാക്സിനേഷൻ ലഭ്യമാണ്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.

Follow Us