Mumbai Lilavati Hospital: ‘ദുർമന്ത്രവാദം, നികുതി വെട്ടിപ്പ്, മോഷണം’; മുംബൈ ലീലാവതി ആശുപത്രിയില്‍ 1200 കോടിയുടെ ക്രമക്കേട്
Mumbai Lilavati Hospital: വ്യാജ ഉത്തരവുകളിലൂടെയും രേഖകളിലൂടെയും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് മുൻ ട്രസ്റ്റിമാർക്കെതിരെ ആശുപത്രിയുടെ നിലവിലെ ട്രസ്റ്റായ ലിലാവതി കിർത്തിലാൽ മെഹ്ത മെഡിക്കൽ ട്രസ്റ്റ് പരാതി നൽകി. 20 വർഷത്തോളമായി ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായി അവർ പറഞ്ഞു.

മുംബൈ ലീലാവതി ആശുപത്രിയിൽ കോടികളുടെ ക്രമക്കേട്. ആശുപത്രിയുടെ മുൻ ട്രസ്റ്റികൾ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പരാതി. വ്യാജ ഉത്തരവുകളിലൂടെയും രേഖകളിലൂടെയും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് മുൻ ട്രസ്റ്റിമാർക്കെതിരെ ആശുപത്രിയുടെ നിലവിലെ ട്രസ്റ്റായ ലിലാവതി കിർത്തിലാൽ മെഹ്ത മെഡിക്കൽ ട്രസ്റ്റ് പരാതി നൽകി. 20 വർഷത്തോളമായി ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായി അവർ പറഞ്ഞു. 2024 ജൂലൈയിലാണ് ഇതിനെതിരെ പരാതി നൽകിയത്. എന്നാൽ 2001 മുതൽ തന്നെ തട്ടിപ്പ് ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ നിലവിലെ ട്രസ്റ്റിമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ട്. പ്രതികൾ യുഎഇയിലേക്കും ബെൽജിയത്തിലേക്കും കടന്നതായാണ് റിപ്പോർട്ട്.
ലീലാവതി ആശുപത്രിയുടെ സ്ഥാപകൻ കിഷോർ മേത്തയുടെ സഹോദരൻ വിജയ് മേത്തയും ബന്ധുക്കളും കൂട്ടാളികളും ഉൾപ്പെടെ മുൻ ട്രസ്റ്റിമാർ നടത്തിയ സാമ്പത്തിക ദുരുപയോഗത്തിന് മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ മേഖലയുമായി ബന്ധമില്ലാത്ത കമ്പനികളായ മേഫെയർ റിയൽറ്റേഴ്‌സിലും വെസ്റ്റ ഇന്ത്യയിലും നിക്ഷേപിച്ച 11.52 കോടി രൂപയുടെ ദുരുപയോഗം സംബന്ധിച്ചാണ് ആദ്യത്തെ എഫ്‌ഐആർ. നിയമ വിരുദ്ധ സാമ്പത്തിക നടപടികളിൽ സ്വീകരിച്ചതിനും 44 കോടി രൂപ ദുരുപയോഗം ചെയ്തതിനുമാണ് രണ്ടാമത്തെ എഫ്ഐആർ. ഇതുവരെ വാങ്ങിച്ചിട്ടില്ലാത്ത ആശുപത്രി സാധനങ്ങൾക്കായി 1,200 കോടിയിലധികം രൂപ വകമാറ്റിയതിനെയാണ് മൂന്നാമത്തെ എഫ്ഐആർ.
കൂടാതെ, 500 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മുൻ ട്രസ്റ്റിമാർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു നിലവറയിൽ നിന്ന് 59 കോടിയിലധികം വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മറ്റൊരു മോഷണ കേസ് കൂടി അന്വേഷിക്കുന്നുണ്ട്. ആശുപത്രിയുടെ സാമ്പത്തിക രേഖകളുടെ അടുത്തിടെ നടന്ന ഫോറൻസിക് ഓഡിറ്റിങ്ങിലാണ് വൻ തട്ടിപ്പ് പുറത്ത് വന്നത്. വലിയ തോതിലുള്ള ഫണ്ട് വകമാറ്റലും നിയമവിരുദ്ധ ഇടപാടുകളും കൈക്കൂലിയും തുടങ്ങി നിരവധി ആരോപണങ്ങളാണ് മുൻ ട്രസ്റ്റികൾക്കെതിരെ ഉന്നയിക്കുന്നത്.
ഇതിന് പുറമേ ആശുപത്രിയിൽ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഒരു ട്രസ്റ്റിയുടെ ഓഫീസിന്റെ തറയുടെ താഴെ നിന്നും അസ്ഥികളും മുടിയും കണ്ടെത്തിയതായി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മുംബൈ പൊലീസ് മുൻ കമ്മീഷണറുമായ പരംബീർ സിങ് പറഞ്ഞു. ഇവയെല്ലാം സീൽ ചെയ്ത് പൊലീസിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.