NEET-UG Retest 2026: അടിവസ്ത്രത്തിൽ സിം കാർഡ്, ഒപ്പം ആൾമാറാട്ടവും; നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പ്, 9 പേർ അറസ്റ്റിൽ
NEET-UG Retest Impersonation: ബീഹാറിലെ ലഖിസാരായിലാണ് സംഭവം. പരീക്ഷ എഴുതേണ്ടിയിരുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്നാണ് കണ്ടെത്തൽ. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർത്ഥിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പങ്കുവെച്ചിട്ടില്ല.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്നലെ നടന്ന നീറ്റ് പുനഃപരീക്ഷയിലും വ്യാപകമായ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ കേസിൽ ഒൻപത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. പരീക്ഷ എഴുതേണ്ടിയിരുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്നാണ് കണ്ടെത്തൽ. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർത്ഥിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്നാണ് സിം കാർഡ് കണ്ടെത്തിയത്. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.
കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പങ്കുവെച്ചിട്ടില്ല. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബീഹാറിൽ ഉടനീളം നീറ്റ്-യുജി പുനഃപരീക്ഷ നടത്തിയത്. ഇതിനിടെയാണ് ഒമ്പത് പേർ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികൾ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.
ഇന്ത്യയിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് നീറ്റ് പുനഃപരീക്ഷ എഴുതിയത്. പരീക്ഷ സുഗമമായി നടത്തുന്നനതിന് രാജ്യത്തുടനീളം ഏഴ് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. പരീക്ഷ വിജയകരമായി നടത്താൻ സാധിച്ചതിൽ എൻടിഎ നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.
നീറ്റ് പുനഃപരീക്ഷ
മെയ് മൂന്നിന് നടത്തിയ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET-UG) പരീക്ഷ ക്രമകേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെ ജൂൺ 21ലേക്ക് വീണ്ടും മാറ്റിയത്. കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് രണ്ടാമത് പരീക്ഷ നടത്തിയത്. ആദ്യ തവണയുണ്ടായ സുരക്ഷാവീഴ്ചകൾ പൂർണ്ണമായും പരിഹരിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (NTA) കേന്ദ്ര സർക്കാരും കടുത്ത ജാഗ്രതയാണ് ഇത്തവണ പുലർത്തിയത്.
പരീക്ഷാ കേന്ദ്രങ്ങളിൽ ക്യാമറ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കുന്നതിന് വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രത്യേകം സംഘത്തെയും ഒരുക്കിയിരുന്നു. ഇതിനുപുറമേ സമൂഹമാധ്യമങ്ങളുടെ നിരീക്ഷണത്തിനുവേണ്ടി ഹൈ ലെവൽ മോണിറ്ററി സെന്റർ 674 സിറ്റി കോർഡിനേറ്റർമാരും പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടത്തിന് വേണ്ടി 6669 നിരീക്ഷകരും ഉൾപ്പെടുത്തിയിരുന്നു. വ്യോമസേനയുടെ വിമാനങ്ങളിലായിരുന്നു ചോദ്യപേപ്പറുകൾ എത്തിച്ചത്. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് എൻടിഎ പുറത്തുവിട്ടത്.
പരീക്ഷയ്ക്ക് തലേ ദിവസം (ജൂൺ 20) എൻടിഎ രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
Nine persons were detained on Sunday in connection with alleged impersonation during the NEET-UG re-examination in Bihar’s Lakhisarai district, officials said. Police were also questioning 10 to 12 other persons allegedly linked to the racket.