Nitish Kumar: ബിഹാർ നയിക്കാൻ നിതീഷ്കുമാർ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Nitish Kumar takes oath as Bihar Chief Minister: ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സാമ്രാട്ട് ചൗധരിയും വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
22 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ പുനസംഘടന അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ അഞ്ചാം തവണയാണ് നിതീഷ്കുമാർ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്.
ബിഹാറിന്റെ 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരത്തിൽ വീണ്ടുമെത്തിയത്. ഇതിൽ ബിജെപി-89, ജെഡിയു-85, എൽജെപി (ആർവി)-19, എച്ച്എഎം-5, ആർഎൽഎം-4 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില.
1951-ൽ ബീഹാറിലെ ഭക്തിയാർപൂരിൽ ജനിച്ച നിതീഷ് കുമാർ ജെപി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം 1977-ൽ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം. 2000-ത്തിലാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി ആദ്യമായി അധികാരത്തിലെത്തിയത്.