Alimony in divorce : വിവാഹമോചനത്തിന് ശേഷം മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെങ്കിൽ ജീവനാംശമില്ല – ഛത്തീസ്‌ഗഡ് ഹൈക്കോടതി
No Alimony if Woman Has Relationship After Divorce: ഭാര്യയ്ക്ക് തന്റെ ഇളയ സഹോദരനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. ഭർത്താവിന്റെ വാദം അംഗീകരിച്ച കുടുംബ കോടതി 2023 സെപ്റ്റംബറിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Alimony After Divorce
റായ്പുർ: വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം ലഭിച്ച സ്ത്രീക്ക് ക്രിമിനൽ നടപടിക്രമ നിയമത്തിലെ (സി ആർ പി സി) സെക്ഷൻ 125 പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ, കുടുംബ കോടതി സ്ത്രീക്ക് പ്രതിമാസം 4,000 രൂപ ജീവനാംശം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി.ജീവാനാംശം സംബന്ധിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവും കൂടുതൽ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഭാര്യയും സമർപ്പിച്ച രണ്ട് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ വർമയുടെ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
2019-ലാണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ, പെട്ടെന്ന് തന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭർത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഭാര്യ 2021 മാർച്ചിൽ വീടുവിട്ടിറങ്ങി. തുടർന്ന് പ്രതിമാസം 20,000 രൂപ ജീവനാംശമായി ആവശ്യപ്പെട്ട് റായ്പുർ കുടുംബ കോടതിയെ സമീപിച്ചു. ഭർത്താവിന്റെ സർക്കാർ ജോലിയും മറ്റ് വാടക വരുമാനവും ഉൾപ്പെടെ ഒന്നിലധികം വരുമാന സ്രോതസ്സുകൾ ചൂണ്ടിക്കാട്ടിയാണ് ഇവർ വലിയ തുക ജീവനാംശമായി ആവശ്യപ്പെട്ടത്.
എന്നാൽ, ഭാര്യയ്ക്ക് തന്റെ ഇളയ സഹോദരനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. ഭർത്താവിന്റെ വാദം അംഗീകരിച്ച കുടുംബ കോടതി 2023 സെപ്റ്റംബറിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു. എങ്കിലും, റായ്പുർ കുടുംബ കോടതി ഭാര്യക്ക് പ്രതിമാസം 4,000 രൂപ ജീവനാംശമായി നൽകാൻ വിധിച്ചിരുന്നു.
ഈ തീരുമാനത്തിൽ പിഴവുള്ളതായി ഹൈക്കോടതി കണ്ടെത്തി. വിവാഹമോചനത്തിനു ശേഷം മറ്റൊരു പുരുഷനുമായി ജീവിക്കുന്ന സ്ത്രീ സിആർപിസി സെക്ഷൻ 125 പ്രകാരം ജീവനാംശം ആവശ്യപ്പെടുന്നതിന് അയോഗ്യയാണെന്ന് കോടതി വിധിച്ചു. മറ്റൊരു പുരുഷനുമൊത്ത് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം തടയുന്ന സിആർപിസി സെക്ഷൻ 125(4) പരാമർശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ബെഞ്ചിന്റെ വിധി.