Illegal Migrants: രണ്ട് വർഷത്തിൽ പിടികൂടിയത് 900 അനധികൃത കുടിയേറ്റക്കാരെ; വെളിപ്പെടുത്തലുമായി നോർത്തീസ്റ്റ് റെയിൽവേ
900 Migrants In 2 Years: രണ്ട് വർഷത്തിനിടെ 900 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയെന്ന വെളിപ്പെടുത്തലുമായി നോർത്തീസ്റ്റ് റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രണ്ട് വർഷത്തിനുള്ളിൽ പിടികൂടിയത് അനധികൃതർ കുടിയേറ്റക്കാരെയെന്ന് സംശയമുള്ള 900 ആളുകളെയെന്ന് നോർത്തീസ്റ്റ് ഫ്രണ്ടിയർ റെയിൽവേയ്സ്. തങ്ങളുടെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാത്രം ഇത്രയും ആളുകളെ പിടികൂടിയെന്നാണ് നോർത്തീസ്റ്റ് ഫ്രണ്ടിയർ റെയിൽവേയ്സ് പിആർഒ കപിൽജൽ കിഷോർ ശർമ്മ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരും പിടിയിലായത്. വടക്കൻ ബംഗാൾ, ബീഹാറിലെ ചിലയിടങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും ആളുകൾ പിടിയിലായി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനും ഇപ്പോൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവണ്മെൻ്റ് റെയിൽവേ പോലീസും (ജിആർപി) പൂർണസജ്ജരാണ്. ഇതിനായി പ്രത്യേക പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും കിഷോർ ശർമ്മ പറഞ്ഞു.
“കഴിഞ്ഞ വർഷത്തിൽ ഇത്തരം കേസുകൾ വർധിച്ചിട്ടുണ്ട്. ത്രിപുര, മേഘാലയ തുടങ്ങിയ ഇടങ്ങളിലെ അതിർത്തികൾ വഴിയാണ് ഇവർ രാജ്യത്തിലേക്ക് കയറുന്നത്. മനുഷ്യക്കടത്ത് സംഘങ്ങൾ ഇതിന് പിന്നിൽ ഉൾപ്പെട്ടിരിക്കുന്നു. ഇവർ പണം വാങ്ങി ആളുകളെ അതിർത്തി കടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 15ലധികം ഏജൻ്റുമാരെയാണ് പിടികൂടിയത്.”- അദ്ദേഹം പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മതിയായ രേഖകൾ ഇല്ലാത്തവർക്കെതിരെയും സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റങ്ങൾ നടത്തുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബിഎസ്എഫിൻ്റെ സഹായത്തോടെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ റെയിൽവേ പരിശോധനകളും നടത്തിവരുന്നു.