Operation Sindoor: അര്‍ധരാത്രിയില്‍ തിരിച്ചടി; ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ രാജ്യത്തിന്റെ മറുപടി; ഒമ്പത് പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു
Indian Armed Forces launched OPERATION SINDOOR: ഭാരത് മാതാ കീ ജയ് എന്നായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. 12 ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നീതി നടപ്പാക്കിയെന്ന് സൈന്യം

ഓപ്പറേഷന്‍ സിന്ദൂര്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി രാജ്യം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട ദൗത്യത്തിലൂടെ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. ദൗത്യത്തെക്കുറിച്ച് ഇന്ന് വിശദീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
സംഭവത്തില്‍ ഭാരത് മാതാ കീ ജയ് എന്നായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. 12 ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു.
അര്‍ധരാത്രിയിലെ ദൗത്യം
പുലര്‍ച്ചെ 1.44-ഓടെയാണ് ഇന്ത്യയുടെ സംയുക്ത സൈനികാക്രമണം നടന്നത്. ബഹവല്‍പുര്‍, മുസാഫര്‍ബാദ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് സൂചന. ആക്രമണം നടന്നെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ രാവിലെ 10ന് വാര്‍ത്താ സമ്മേളനം നടത്തും.
Justice is Served.
Jai Hind! pic.twitter.com/Aruatj6OfA
— ADG PI – INDIAN ARMY (@adgpi) May 6, 2025
അഞ്ചിടത്ത് മിസൈല്‍ ആക്രമണം നടന്നെന്ന് പാക് സൈന്യം സ്ഥിരീകരിച്ചു. തിരിച്ചടി നല്‍കുമെന്നും മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണണെന്നും പാക് സൈന്യം പറഞ്ഞു. ലഷ്‌കര്‍ ഇ തൊയ്‌ബെയുടെ കേന്ദ്രമായ മുരിഡ്‌കെയിലും ആക്രമണം നടന്നു. ഇന്ത്യ ആക്രമണം നടത്തിയ മറ്റ് സ്ഥലങ്ങളും ഭീകര കേന്ദ്രമാണ്. രാജ്യത്ത് ഇന്ന് നടക്കാനിരിക്കുന്ന മോക്ക് ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ മറുപടി നല്‍കിയതെന്നും ശ്രദ്ധേയമാണ്.
ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാര്‍ വീണ്ടും ലംഘിച്ചു. മെന്ദറിലെ മങ്കോട്ട് പ്രദേശത്ത് പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു പ്രാദേശിക സ്ത്രീ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: What Is Mock Drill: അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ടതിനൊരു റിഹേഴ്സൽ; മോക്ക് ഡ്രിൽ എന്നാൽ എന്തെന്നറിയാം
പൂഞ്ചിലെ കൃഷ്ണ ഘാട്ടി, ഷാപൂർ, മങ്കോട്ട്, രജൗരി ജില്ലയിലെ ലാം, മഞ്ചാകോട്ട്, ഗംബീർ ബ്രാഹ്മണ എന്നിവിടങ്ങളിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.