Operation Sindoor: അതീവ ജാഗ്രതയിൽ രാജ്യം; സുരക്ഷ ശക്തമാക്കി, ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്ക് അവധി
Operation Sindoor Updates: നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ലാൽ ചൗക്കിലും സുരക്ഷ വർധിപ്പിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. രാജ്യതലസ്ഥാനത്തും ജമ്മുകാശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിൽ വിന്യസിച്ചു. ജമ്മു കാശ്മീരിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്കൂളുകളും കോളേജുകളുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കശ്മീര്‍ മേഖലയിലെ ബാരാമുള്ള, ഗുരേസ്, കുപ്വാര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി കശ്മീര്‍ ഡിവിഷണൽ കമ്മീഷണര്‍ അറിയിച്ചു.
അതേസമയം നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ലാൽ ചൗക്കിലും സുരക്ഷ വർധിപ്പിച്ചു. നിയന്ത്രണ രേഖയിൽ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.
സുരക്ഷാമുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ പത്ത് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറത്തേക്കാണ് നിയന്ത്രണം.