Pahalgam Attack and Operation Sindoor : പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച
Parliament to Discuss Pahalgam Terror Attack and Operation Sindoor: വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായി തടസ്സപ്പെട്ടതിനു ശേഷമാണ് ഇന്ന് വീണ്ടും പാർലമെന്റ് സഭ ചേരുന്നത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും.

പാർലമെന്റ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്ന് ചർച്ച ആരംഭിക്കും. ലോക്സഭയിൽ ഇന്നും രാജ്യസഭയിൽ നാളെയുമാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായി തടസ്സപ്പെട്ടതിനു ശേഷമാണ് ഇന്ന് വീണ്ടും പാർലമെന്റ് സഭ ചേരുന്നത്.
ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും സംസാരിക്കും. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും സർക്കാരിനെതിരേ രംഗത്തുവരും.
Also Read:ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി, ഗംഗാജലം കൊണ്ട് അഭിഷേകം
അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തുപോയ പ്രതിനിധിസംഘങ്ങളിൽ ഉൾപ്പെട്ട ശശി തരൂരിനെ, ലോക്സഭയിൽ സംസാരിക്കാൻ അവസരം നൽകുമോ എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധിസംഘത്തിലെ പാര്‍ട്ടി എംപിമാരെ എന്‍ഡിഎ ചർച്ചയിൽ അണിനിരത്താൻ സാധ്യതയുണ്ട്.