Fuel Price: ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍
Petrol-Diesel Prices Set for Another Increase as OMCs Face Heavy Losses: അന്തരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്കാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തിയത്. സംഘര്‍ഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ലാഭം നേടാന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം
ഇന്ധന വില്‍പനയിലൂടെ സംഭവിക്കുന്ന നഷ്ടം നികത്താന്‍ പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ (ഒഎംസി) നീക്കം നടത്തുന്നു. പെട്രോളിനും ഡീസലിനും വൈകാതെ 12 രൂപ വരെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 5.5 രൂപയും ഡീസലിന് 4.5 രൂപയും നഷ്ടം നേരിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെയ് മാസത്തില്‍ തുടര്‍ച്ചയായി നാല് തവണ വില വര്‍ധനവ് സംഭവിച്ചതിന് പിന്നാലെയാണ് അടുത്ത നീക്കം.
അന്തരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്കാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തിയത്. സംഘര്‍ഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ലാഭം നേടാന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വന്‍ നഷ്ടം നേരിട്ട് എണ്ണ വിതരണ കമ്പനികള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും എന്നിവ ഉള്‍പ്പെടെയുള്ള മൂന്ന് എണ്ണ വിതരണ കമ്പനികള്‍ ഉയര്‍ന്ന നിരക്കിലാണ് അസംസ്‌കൃത എണ്ണ സംഭരിക്കുന്നത്. ശേഷം പെട്രോളും ഡീസലും കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തുന്നത് വഴി അവര്‍ പ്രതിദിനം ഏകദേശം 550 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ രാജ്യത്ത് പെട്രോള്‍ വില്‍പനയില്‍ ഒഎംസിയുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ലിറ്ററിന് 5.5 രൂപയും ഡീസലിന് 4.5 രൂപയുമാണ്. ഇതുകൂടാതെ എല്‍പിജി വില്‍പനയിലും കനത്ത നഷ്ടം തന്നെയാണ് കമ്പനികള്‍ക്ക് ഏറ്റുവാങ്ങേണ്ടതായി വരുന്നത്. പെട്രോള്‍ വില ലിറ്ററിന് 12 രൂപ വര്‍ധിപ്പിച്ചാലും, ഓട്ടോ ഇന്ധന വില്‍പനയില്‍ കമ്പനികള്‍ക്ക് ബ്രേക്ക് ഈവന്‍ നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് ഐസിആര്‍എയിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥനായ പ്രശാന്ത് വസിഷ്ഠ് പറയുന്നത്.
Also Read: LPG Price Hike: വാണിജ്യ എല്‍പിജി സിലിണ്ടറിന് 42 രൂപയുടെ വര്‍ധനവ്; വിലക്കയറ്റം അതിരൂക്ഷം
ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ കപ്പലുകള്‍ സുഗമമായി കടന്നുപോകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും, ഇപ്പോഴും തടസങ്ങള്‍ തുടരുകയാണെന്നാണ് വിവരം. ഇതുമൂലം ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടവും സംഭവിക്കുന്നു. ഇനിയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ധന ചില്ലറ വില്‍പനയില്‍ വര്‍ധനവ് വരുത്തേണ്ടി വരുമെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. കമ്പനികള്‍ കനത്ത നഷ്ടം നേരിടുന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അവര്‍.
650 രൂപ കുറവ് വരുത്തുമോ?
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര എല്‍പിജി വില്‍പനയില്‍ കമ്പനികള്‍ സിലിണ്ടര്‍ അടിസ്ഥാനത്തില്‍ 650 രൂപ വീതം കുറയ്ക്കുന്നുണ്ടെന്നാണ് പെട്രോളിയും മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയുടെ വിശദീകരണം. വ്യോമയാന ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില്‍പനയിലെ കുറവുമൂലം ലിറ്ററിന് 30 രൂപയിലും തുടരുകയാണെന്ന് കഴിഞ്ഞ ദിവസം അവര്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മാസം അതായത് 2026 മെയ് മാസത്തില്‍ ഇറാന്‍ യുദ്ധം കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ എണ്ണ വിതരണ കമ്പനികളെല്ലാം തന്നെ പെട്രോള്‍-ഡീസല്‍ വിലകള്‍ 7.5 രൂപ ഉയര്‍ത്തി. ഇനിയും വില വര്‍ധനവ് ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.
English Summary
Petrol and diesel prices may rise again in India as oil marketing companies look to recover mounting losses. Reports suggest fuel rates could increase significantly if current market pressures continue.