Modi-Netanyahu Meeting: കൂടുതല്‍ കരുത്തോടെ, തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യയും ഇസ്രായേലും; വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
PM Modi in Israel: നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള പ്രതിനിധിതല ചർച്ചകൾ ജറുസലേമിൽ നടന്നു. വിവിധ ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം തുടരുന്നു. നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള പ്രതിനിധിതല ചർച്ചകൾ ജറുസലേമിൽ നടന്നു. നരേന്ദ്ര മോദിയുടെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും സാന്നിധ്യത്തിൽ ഇന്ത്യയും ഇസ്രായേലും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
#WATCH | Prime Minister Narendra Modi and Israeli Prime Minister Benjamin Netanyahu hold a delegation level talks in Jerusalem.
(Video: ANI/DD) pic.twitter.com/KJcVk1rtUg
— ANI (@ANI) February 26, 2026
ഇസ്രയേലില്‍ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പരിഗണനയ്ക്കും ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ പാർലമെന്റിനും ജനങ്ങൾക്കും നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും 16 കരാറുകളിൽ ഒപ്പുവെക്കുകയും 11 പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. സാമ്പത്തിക, സുരക്ഷാ, നയതന്ത്ര കരാറുകളിലാണ് ഒപ്പുവെച്ചത്. മോദിയുടെ സന്ദർശനം വളരെ ഫലപ്രദമായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഇരുപക്ഷവും ഇന്ത്യയിൽ ഒരു ജി2ജി യോഗം നടത്താൻ തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
മോദിയുടെ വാക്കുകള്‍
വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ മോദി പ്രശംസിച്ചു. ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം, സാങ്കേതിക സഹകരണം, പ്രതിരോധ ബന്ധങ്ങൾ എന്നിവ സൗഹൃദത്തിന്റെ പരിധികൾക്കപ്പുറമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ലഭിച്ച ‘സ്പീക്കര്‍ ഓഫ് നെസ്സെറ്റ് മെഡല്‍’ 140 കോടി ഇന്ത്യക്കാര്‍ക്കും, ഇന്ത്യ-ഇസ്രായേല്‍ സൗഹൃദത്തിനും സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
സമാധാനത്തിന് ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അതിനെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലിൽ യുപിഐ ഉപയോഗം പ്രയോജനപ്പെടുത്താനാകുന്ന ഒരു കരാറിൽ ഒപ്പുവെച്ചതിനെയും ഫിൻടെക് സഹകരണം മെച്ചപ്പെടുത്തുന്നതിനെയും അദ്ദേഹം സ്വാഗതം ചെയ്തു.
Addressing the joint press meet with PM Netanyahu.@netanyahu https://t.co/4BUYaXc8G7
— Narendra Modi (@narendramodi) February 26, 2026
സിവിൽ ആണവോർജ്ജ, ബഹിരാകാശ മേഖലകളിലെ സഹകരണം ശക്തമാക്കാനും ഒരു സ്വതന്ത്ര വ്യാപാര കരാർ ഉടൻ അന്തിമമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും ബന്ധം ആഴത്തിലുള്ള വിശ്വാസത്തിലും, ജനാധിപത്യ മൂല്യങ്ങളിലും, മാനുഷിക തത്വങ്ങളിലും വേരൂന്നിയതാണെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയുടെയും ഇസ്രായേലിന്റെയും ബന്ധം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. ലോകത്ത് ഭീകരതയ്ക്ക് സ്ഥാനമില്ലെന്നും, തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തി. ഇതിന് മുമ്പ് വ്യത്യസ്ത സ്ഥലങ്ങളിലായി ഹെര്‍സോഗിനെ കാണാന്‍ സാധിച്ചിട്ടുണ്ടെന്നും, അതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഹെര്‍സോഗിന്റെ ചിന്തകളിലെ വ്യക്തത താന്‍ ശ്രദ്ധിച്ചു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനവും കണ്ടു. അതില്‍ സന്തോഷമുണ്ടെന്നും മോദി വ്യക്തമാക്കി.
ഇസ്രായേല്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. വരുമ്പോള്‍ ഡല്‍ഹിയില്‍ മാത്രമായി സന്ദര്‍ശനം ചുരുക്കരുത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ കൂടി കാണണമെന്നും മോദി ഇസ്രായേല്‍ പ്രസിഡന്റിനോട് പറഞ്ഞു. വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ, നവീകരണം, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി എന്നിവയിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഹെർസോഗിന്റെ ഉറച്ച പിന്തുണയ്ക്ക് മോദി നന്ദി പറഞ്ഞു.