PM Modi: ക്ഷണമുണ്ടെങ്കിലും മോദി പോകില്ല; ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് വിദേശകാര്യസഹമന്ത്രി
Modi invited Gaza Peace Summit: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമാണ് മോദിയെ ക്ഷണിച്ചത്. ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കള്‍ക്കാണ് ക്ഷണം. എന്നാല്‍ മോദിക്കോ, വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോ പോകാന്‍ സാധിക്കില്ല
ന്യൂഡല്‍ഹി: ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമാണ് മോദിയെ ക്ഷണിച്ചത്. ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കള്‍ക്കാണ് ക്ഷണം. എന്നാല്‍ മോദിക്കോ, വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോ പോകാന്‍ സാധിക്കാത്തതിനാല്‍, വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും.
യുഎസില്‍ നിന്നും, ഈജിപ്തില്‍ നിന്നുമുള്ള ക്ഷണം ശനിയാഴ്ചയാണ് മോദിക്ക് ലഭിച്ചത്. എന്നാല്‍ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് ഈജിപ്തിലേക്ക് പോവുക അപ്രായോഗികമായിരുന്നു. മോദി നാളെ മംഗോളിയന്‍ പ്രസിഡന്റ് ഖുറെല്‍സുഖ് ഉഖ്‌നയെ സ്വീകരിക്കും.
ഖുറേൽസുഖ് ഉഖ്‌ന തിങ്കളാഴ്ച മുതൽ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം നടത്തും. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. മംഗോളിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇതാദ്യമായാണ് ഉഖ്‌ന ഇന്ത്യ സന്ദര്‍ശിക്കുന്നത്.
Also Read: ഗാസയിലെ സമാധാന ശ്രമത്തിലെ വിജയം; ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ്സ് നേതാക്കൾ, സാംസ്കാരിക പ്രമുഖര്‍ എന്നിവരടങ്ങുന്ന അദ്ദേഹത്തോടൊപ്പം ഉണ്ടാകും. രാഷ്ട്രപതി ഉഖ്‌നയ്ക്കും സംഘത്തിനും വിരുന്നൊരുക്കും. ഉഖ്‌ന മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ എന്നിവരും എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.
അതേസമയം, കനേഡിയന്‍ വിദേശകാര്യമന്ത്രി അനിത ആനന്ദുമായി ജയശങ്കര്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയിലേക്കുള്ള ആദ്യ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അനിത ആനന്ദ് ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയിരുന്നു.