PM Modi: ‘കോൺഗ്രസ്-ആർജെഡി സഖ്യം എണ്ണയും വെള്ളവും പോലെ’; പരിഹസിച്ച് മോദി
Bihar Election 2025: കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നരേന്ദ്ര മോദി. ഇരുപാര്‍ട്ടികളുടെയും സഖ്യം എണ്ണയും വെള്ളവും പോലെയാണെന്ന് പരിഹാസം. അധികാരമോഹമാണ് ഇരുപാര്‍ട്ടികളെയും ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി
പട്‌ന: ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപാര്‍ട്ടികളുടെയും സഖ്യം എണ്ണയും വെള്ളവും പോലെയാണെന്ന് മോദി പരിഹസിച്ചു. അധികാരമോഹം മാത്രമാണ് രണ്ട് പാര്‍ട്ടികളെയും ഒന്നിപ്പിച്ചത്. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഉള്‍പ്പോര് നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബിഹാറിലെ ഛപ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആർജെഡി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്ററുകൾ വലിച്ചുകീറുന്നുവെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കോൺഗ്രസ് പ്രവർത്തകർ ആർജെഡിയോട് വിദ്വേഷം പ്രകടിപ്പിക്കുന്നുണ്ട്. ആർജെഡിക്കും കോൺഗ്രസിനും ഒരിക്കലും ബിഹാറിനെ വികസനത്തിലേക്ക് നയിക്കാനാകില്ലെന്നും മോദി വിമര്‍ശിച്ചു.
ഭരണത്തിലിരുന്ന വർഷങ്ങളിൽ ആർജെഡിയും കോൺഗ്രസും ബിഹാറിനെ വഞ്ചിച്ചു. വർഷങ്ങളോളം സംസ്ഥാനം ഭരിച്ചു. എന്നിട്ടും അവര്‍ ജനങ്ങളെ പറ്റിച്ചു. ആർജെഡി ഭരണകാലത്തെ വിവാദ സംഭവങ്ങളെക്കുറിച്ചും മോദി സംസാരിച്ചു.
1998 ൽ ഒരു ദളിത് ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സംഭവിച്ചത് അറിഞ്ഞാല്‍ ഇന്നത്തെ യുവാക്കള്‍ രോക്ഷം കൊണ്ട് വിറയ്ക്കും. ആർജെഡി ഗുണ്ടകൾ തന്നെയും കുടുംബത്തിലെ മറ്റ് സ്ത്രീകളെയും പീഡിപ്പിച്ചതിനെക്കുറിച്ച് ആ യുവതി ബിഹാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. ആ സമയത്ത്, മുഖ്യമന്ത്രിയുടെ ഓഫീസ് പോലും കുറ്റവാളികളുടെ കേന്ദ്രമായിരുന്നുവെന്ന് മോദി പറഞ്ഞു.
ബിഹാറിനെ ജംഗിള്‍ രാജില്‍ നിന്ന് മോചിപ്പിച്ച്, നല്ല ഭരണം കൊണ്ടുവന്നത് നിങ്ങളുടെ മാതാപിതാക്കളാണ്. ഇനി നിങ്ങളുടെ വോട്ടുകള്‍ കൊണ്ട് സംസ്ഥാനത്തെ സമൃദ്ധമാക്കാനുള്ള ഊഴമാണെന്ന് യുവാക്കളോടായി പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളും, തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കളും ബിഹാറിനെ അപമാനിച്ചു. എന്നിട്ടും ആര്‍ജെഡി മൗനം പാലിച്ചു. ബിഹാറുകാരെ തന്റെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പഞ്ചാബിലെ ഒരു മുൻ കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.