PM Modi: ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ആക്രമണങ്ങളില്‍ അപലപിച്ചു
PM Narendra Modi speaks with Iran President: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനും ഫോണില്‍ ചര്‍ച്ച നടത്തി. പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മോദിയും പെസെഷ്കിയാനും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളെ പ്രധാനമന്ത്രി അപലപിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഈദ്, നൗറൂസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോദി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
പശ്ചിമേഷ്യൻ മേഖലയ്ക്ക് സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും കാലം തിരികെ എത്തട്ടേയെന്ന് ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളെ മോദി അപലപിച്ചു.
ഇത്തരം നടപടികൾ പ്രാദേശിക സ്ഥിരതയെ ഭീഷണിപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര കപ്പല്‍ ചാലുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും, സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
Also Read: PM Modi: ബഹ്‌റൈന്‍ രാജാവുമായി സംസാരിച്ച് മോദി; അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചു
ഇറാനിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് മസൂദ് പെസെഷ്കിയാന് മോദി നന്ദി അറിയിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇറാനിൽ ഏകദേശം 9,000 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഫെബ്രുവരി 28-ന് യുഎസും, ഇസ്രായേലും, ഇറാനെ ആക്രമിച്ചതിനുശേഷം പെസെഷ്കിയാനുമായി മോദി നടത്തുന്ന രണ്ടാമത്തെ ഫോണ്‍ സംഭാഷണമാണിത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയുമായി നാല് തവണ സംസാരിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തിൽ ഇടപെട്ടിരുന്നു. എൽപിജി ടാങ്കറുകളായ ശിവാലിക്, നന്ദ ദേവി എന്നിവ കടലിടുക്കിലൂടെ കടന്നുപോകാൻ ഈ ഇടപെടല്‍ സഹായിച്ചു.
Spoke with President Dr. Masoud Pezeshkian and conveyed Eid and Nowruz greetings. We expressed hope that this festive season brings peace, stability and prosperity to West Asia.
Condemned attacks on critical infrastructure in the region, which threaten regional stability and…
— Narendra Modi (@narendramodi) March 21, 2026