PM Modi: ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ചയ്ക്ക് മോദി; ത്രിദിന കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം
PM Modi to meet chief secretaries: മോദിയും, ചീഫ് സെക്രട്ടറിമാരും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഇന്ന് തുടക്കം. കോണ്‍ഫറന്‍സ് ഞായറാഴ്ച അവസാനിക്കും. അഞ്ചാം തവണയാണ് ഇത്തരത്തില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചീഫ് സെക്രട്ടറിമാരും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സ് ഞായറാഴ്ച അവസാനിക്കും. ഇത് അഞ്ചാം തവണയാണ് ഇത്തരത്തില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്. 2022ലായിരുന്നു തുടക്കം. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ ഒരുമിച്ച് എത്തിക്കുന്ന വേദിയാണ് ഈ കോണ്‍ഫറന്‍സ്.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, മുൻനിര പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടത്തും. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം.
മൂന്ന് ദിവസത്തെ ചർച്ചകൾ പ്രധാനമായും അഞ്ച് പ്രധാന വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും. വനിതാ-ശിശു വികസനം, ക്ഷേമം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സമഗ്രവും സുസ്ഥിരവുമായ വളർച്ചയുമായി ബന്ധപ്പെട്ട മറ്റ് നിർണായക മേഖലകൾ എന്നിവ ഇതില്‍ ഉള്‍പ്പെടും.
Also Read: നവഭാരത നിർമ്മാണം: 2025 – അടിസ്ഥാന സൗകര്യ വികസനത്തിലെ സുവർണ്ണ വർഷം!
വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലെ പുരോഗതി, വെല്ലുവിളികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ പ്രസന്റേഷന്‍ അവതരിപ്പിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രസന്റേഷനില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളും, പദ്ധതികളുമാകും കേരളം അവതരിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് പുറമെ വിവിധ മന്ത്രാലയങ്ങളുടെ പ്രസന്റേഷനുമുണ്ടാകും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അവസാനത്തെ കോണ്‍ഫറന്‍സ് നടന്നത്. 2022 ജൂണിലായിരുന്നു തുടക്കം. രണ്ടാമത്തെ കോണ്‍ഫറന്‍സ് 2023 ജനുവരിയിലും, മൂന്നാമത്തേത് 2023 ഡിസംബറിലും നടന്നു. സംസ്ഥാനങ്ങളുമായി പങ്കാളിത്തത്തോടെ യോജിച്ച പ്രവർത്തനത്തിനുള്ള ഒരു പൊതു വികസന അജണ്ടയുടെയും ബ്ലൂപ്രിന്റിന്റെയും പരിണാമത്തിനും നടപ്പാക്കലിനുമാണ് മൂന്ന് ദിവസത്തെ സമ്മേളനം ഊന്നല്‍ നല്‍കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.