തളരാത്ത ഭാരതീയ വീര്യത്തിന്റെ പ്രതീകം; സോമനാഥ് ക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി
PM Modi to visit Somnath on May 11: മെയ് 11-ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സന്ദർശിക്കാനിരിക്കെ, ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെയും ഭാരതീയ നാഗരികതയുടെ കരുത്തിനെയും കുറിച്ച് ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി. സോമനാഥിനെ എപ്പോഴും സംരക്ഷിക്കുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്ത ഓരോ വ്യക്തിക്കും ഇതിലൂടെ ആദരവർപ്പിക്കുന്നുവെന്നും മോദി.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി, 8-5-2026: മെയ് 11-ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സന്ദർശിക്കാനിരിക്കെ, ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെയും ഭാരതീയ നാഗരികതയുടെ കരുത്തിനെയും കുറിച്ച് ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. narendramodi.in എന്ന വെബ്‌സൈറ്റില്‍ അദ്ദേഹം എഴുതിയ ബ്ലോഗ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഒട്ടനവധി വെല്ലുവിളികൾ നേരിട്ടിട്ടും സോമനാഥിനെ എപ്പോഴും സംരക്ഷിക്കുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്ത ഓരോ വ്യക്തിക്കും ഇതിലൂടെ ആദരവർപ്പിക്കുന്നുവെന്നും മോദി കുറിച്ചു.
ക്ഷേത്രത്തിന്റെ 75 വർഷത്തെ പ്രയാണം ഇന്ത്യയുടെ “അചഞ്ചലവും തളരാത്തതുമായ നാഗരിക ചൈതന്യത്തിന്റെ” പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തകർച്ചയിൽ നിന്ന് നവോത്ഥാനത്തിലേക്കുള്ള സോമനാഥിന്റെ യാത്രയിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകൾക്ക് സാക്ഷ്യം വഹിക്കാൻ ആറു മാസത്തിനിടെ സാധിക്കുന്നത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം കുറിച്ചു.
ജനുവരിയിൽ സോമനാഥ് സന്ദർശിച്ച കാര്യം ലേഖനത്തിൽ മോദി അനുസ്മരിച്ചു. ക്ഷേത്രത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ തികയുന്ന ‘സോമനാഥ സ്വാഭിമാൻ പർവ്’ എന്ന ചടങ്ങിലായിരുന്നു അത്. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പുനർനിർമ്മിച്ച ക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന മെയ് 11-ന് താൻ വീണ്ടും സോമനാഥിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. എത്ര കഠിനമായ കൊടുങ്കാറ്റുകൾ വീശിയടിച്ചാലും അന്തസ്സോടെയും കരുത്തോടെയും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ കഴിയുമെന്ന സന്ദേശമാണ് സോമനാഥ് ലോകത്തിന് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമര കാലത്ത് ക്ഷേത്രത്തിന്റെ ശോചനീയാവസ്ഥ കണ്ട് സർദാർ വല്ലഭായ് പട്ടേൽ എത്രമാത്രം അസ്വസ്ഥനായിരുന്നുവെന്ന് പ്രധാനമന്ത്രി ലേഖനത്തിൽ വിവരിക്കുന്നുണ്ട്. സർദാർ പട്ടേലിന് ക്ഷേത്രം പൂർത്തിയാകുന്നത് കാണാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഗുജറാത്തിലെ വേരാവലിലുള്ള പ്രഭാസ് പടനിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വഴിവിളക്കായി.
മോദിയുടെ ട്വീറ്റ്
Wrote an OpEd about my forthcoming visit to Somnath on 11th May and why this day will always be important with respect to Somnath and the greatness of our civilisation. Also paid homage to each and every person who endured all sorts of challenges yet always protected Somnath and…
— Narendra Modi (@narendramodi) May 8, 2026
2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ക്ഷേത്രവുമായുണ്ടായ തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും മോദി വിവരിച്ചു. ആ വർഷം ഒക്ടോബർ 31-ന് നടന്ന ക്ഷേത്രത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുത്തത് അദ്ദേഹം ഓർത്തെടുത്തു. സർദാർ പട്ടേലിന്റെ 125-ാം ജന്മവാർഷികത്തോടൊപ്പമായിരുന്നു ആ ചടങ്ങ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി എന്നിവരും ആ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നൂറ്റാണ്ടുകളായി സോമനാഥനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചവർക്കും ക്ഷേത്രത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ സംഭാവന നൽകിയ ഭാരതീയർക്കും പ്രധാനമന്ത്രി ആദരവ് അർപ്പിച്ചു. ഭിന്നതകൾ നിറഞ്ഞ ഇന്നത്തെ ലോകത്ത് ഈ ഏകതാബോധത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരും തലമുറകൾക്കായി സോമനാഥ് തലയുയർത്തി നിൽക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ ക്ഷേത്രത്തിൽ 1,000 ദിവസത്തെ പ്രത്യേക പൂജകൾ നടക്കുമെന്നും അറിയിച്ചു. ഈ കാലയളവിൽ എല്ലാവരും സോമനാഥ് സന്ദർശിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
English Summary
PM Modi hailed the Somnath Temple as a symbol of India’s resilient and unyielding civilisational spirit. He credited Sardar Vallabhbhai Patel’s vision. PM Modi emphasized a balance between modern development and the preservation of India’s rich spiritual heritage. He also paid tribute to those who protected and restored the temple’s glory over centuries.