Narendra Modi: എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തില്‍ മോദി അതൃപ്തനാണ്, ഉടന്‍ പരിഹരിക്കാന്‍ നിര്‍ദേശം
NCERT Judiciary Chapter Controversy: വിവാദപരമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യറിയെ തങ്ങള്‍ കാണുന്നത് ഉന്നത സ്ഥാനത്താണ്. ജുഡീഷ്യറിയെ അനാദരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല.
ന്യൂഡല്‍ഹി: നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. പാഠഭാഗത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ അത് ഉടനെ പരിഹരിക്കണമെന്ന് നരേന്ദ്ര മോദിയാണ് നിര്‍ദേശം നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാദപരമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യറിയെ തങ്ങള്‍ കാണുന്നത് ഉന്നത സ്ഥാനത്താണ്. ജുഡീഷ്യറിയെ അനാദരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. അതിനാല്‍ തന്നെ ഈ വിഷയം ഗൗരവമായി കാണുന്നു. ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ തങ്ങള്‍ പൂര്‍ണമായും അനുസരിക്കും. നിലവില്‍ സംഭവിച്ച കാര്യങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സംഭവത്തില്‍ സുപ്രീംകോടതി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്കും എന്‍സിആര്‍ടി ഡയറക്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യമോ അല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രകാരമോ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു.
നമ്മുടെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക് എന്ന തലക്കെട്ടോടെയുള്ള അധ്യായത്തില്‍ കോടതികളെ കുറിച്ചും നീതി ലഭ്യമാക്കുന്നതിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ കൂടാതെ അഴിമതി, കേസ് കെട്ടിക്കിടക്കല്‍ എന്നിവ ഉള്‍പ്പെടെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും പ്രതിപാധിച്ചു. സുപ്രീംകോടതി, ഹൈക്കോടതി, ജില്ലാ, സബോര്‍ഡിനേറ്റ് കോടതികള്‍ എന്നിവിടങ്ങളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും കൊടുത്തിട്ടുണ്ട്.
Also Read: Supreme Court: പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’, NCERT-ക്കെതിരെ സുപ്രീംകോടതി
ഈ പാഠഭാഗങ്ങള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരോധിക്കുകയും എല്ലാ പകര്‍പ്പുകളും പിടിച്ചെടുക്കാനും നിര്‍ദേശിച്ചു. പുസ്തകം പൂര്‍ണമായോ ഭാഗികമായോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കിടുന്നതും നിരോധിച്ചുകൊണ്ട് കേന്ദ്രത്തിനും എന്‍സിഇആര്‍ടി ചെയര്‍മാന്‍ ദിനേശ് പ്രസാദ് സക്ലാനിക്കും നോട്ടീസ് അയച്ചു.