Narendra Modi : ഡല്‍ഹി ജനത ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു; ആത്മവിശ്വാസം പ്രകടിപ്പിച്ച് നരേന്ദ്ര മോദി
Delhi Election 2025 : ഒരു വശത്ത്, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരും, മറുവശക്ക് 'മോദി ഗ്യാരണ്ടി'യാണുള്ളതെന്നും നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്തെ 11 വര്‍ഷമാണ് ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചത്. വികസനത്തിനും, വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെടുമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി ജനത ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വസന്തപഞ്ചമി ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ ഉത്സവം മാറ്റത്തെ അടയാളപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ശുഭാപ്തി പ്രകടിപ്പിച്ച് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ആം ആദ്മി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും, അഴിമതി നടത്തുകയും ചെയ്തതായി മോദി ആരോപിച്ചു. അവരുടെ നയങ്ങള്‍ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. ജനങ്ങളെ കൊള്ളയടിച്ചവര്‍ അതിന് കണക്ക് പറയേണ്ടി വരുമെന്നും മോദി പറഞ്ഞു.
ഒരു വശത്ത്, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരും, മറുവശക്ക് ‘മോദി ഗ്യാരണ്ടി’യാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യതലസ്ഥാനത്തെ 11 വര്‍ഷമാണ് ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചത്. വികസനത്തിനും, വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രസർക്കാർ നിലകൊള്ളുന്നതെന്നും മോദി ഗ്യാരണ്ടി നിറവേറ്റുന്നതിനുള്ള ഉറപ്പ് ബജറ്റാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ടൂറിസം, ഉൽപ്പാദനം തുടങ്ങിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.




മോദി ഒരു ഗ്യാരണ്ടി നല്‍കിയാല്‍, അത് നിറവേറ്റുന്നതിന് ഹൃദയവും, മനസും, ആത്മാവും സമര്‍പ്പിക്കും. മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന തീരുമാനങ്ങൾ തന്റെ സർക്കാർ എടുക്കും. ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയിൽ ഒരു ചേരിയും നശിപ്പിക്കില്ലെന്നും, ഒരു ക്ഷേമ പദ്ധതിയും നിർത്തലാക്കില്ലെന്നും ആം ആദ്മിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.
ഫെബ്രുവരി 8 ന് ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കും. മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനത്തോടെ സ്ത്രീകൾക്ക് 2,500 രൂപ ലഭിച്ചുതുടങ്ങും. കേന്ദ്രത്തില്‍ തന്റെ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലെത്താന്‍ സ്ത്രീകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ആം ആദ്മി സർക്കാർ കാരണം ഡൽഹി വലിയ വില നൽകേണ്ടി വന്നു. ജനങ്ങളുടെ ആരോഗ്യ നടപടികൾ ഉൾപ്പെടെ എല്ലാ മേഖലകളിലും എഎപി അഴിമതി നടത്തിയെന്നും മോദി ആരോപിച്ചു.