Southern Railway Checking: ഓണക്കാല ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സ്റ്റേഷനുകളിൽ പരിശോധന, മുന്നറിയിപ്പുമായി റെയിൽവേ
Southern Railway Checking Drive: നിയമ ലംഘനം നടത്തി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ കർശനമായി നേരിടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നിയമ വ്യവസ്ഥകൾക്കനുസൃതമായാകും നടപടി. ഓരോ കേസിന്റെയും സാഹചര്യങ്ങൾക്കനുസരിച്ചാവും ശിക്ഷ നടപ്പാക്കുക.

Railway Checking
ഈ ഓണക്കാലത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി ദക്ഷിണ റെയിൽവേ (Southern Railway). ടിക്കറ്റ് നിയമങ്ങൾ പാലിക്കാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കെതിരെയാണ് മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങളിൽ യാത്രക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവും റെയിൽവേ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 14 മുതൽ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി തുടങ്ങിയിട്ടുണ്ട്.
സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാരെ പരിശോധിച്ച ശേഷം മാത്രമേ സ്റ്റേഷനുകളിൽ ബോർഡ് ചെയ്യാൻ അനുവദിക്കൂ. ദക്ഷിണ റെയിൽവേയുടെ കീഴിൽ വരുന്ന തിരക്കുള്ള സ്റ്റേഷനുകളിൽ പരിശോധന കർശനമായി നടപ്പാക്കുന്നതാണ്. ടിക്കറ്റ് എടുക്കാതെ ഒരുമിച്ച് യാത്രക്കാർ കയറാൻ സാധ്യതയുള്ള സ്റ്റേഷനുകൾ, തിരക്കേറിയ റൂട്ടുകൾ തുടങ്ങിയവയിലാകും പ്രത്യേക പരിശോധയുണ്ടാവുകയെന്നും അറിയിപ്പിൽ പറയുന്നു.
പരിശോധ കർശനമാക്കുന്ന സ്റ്റേഷനുകൾ
ഡോ. എംജിആർ ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, താംബരം, തിരുവനന്തപുരം സെൻട്രൽ, മംഗളൂരു സെൻട്രൽ, കോയമ്പത്തൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, മധുര ജംഗ്ഷൻ മുതലായ സ്റ്റേഷനുകളിലാണ് പ്രധാനമായും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. റെയിൽവേ സംരക്ഷണ സേനയോടൊപ്പം (ആർപിഎഫ്) ഡിവിഷനുകളിൽ നിന്നുമുള്ള പ്രത്യേക സ്ക്വാഡുകളും ഒപ്പം ടിക്കറ്റ് പരിശോധിക്കാനായി റെയിൽവേ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
നിയമ ലംഘനം നടത്തി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ കർശനമായി നേരിടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നിയമ വ്യവസ്ഥകൾക്കനുസൃതമായാകും നടപടി. ഓരോ കേസിന്റെയും സാഹചര്യങ്ങൾക്കനുസരിച്ചാവും ശിക്ഷ നടപ്പാക്കുക. വേണ്ടിവന്നാൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇറക്കിവിടുകയോ പുറത്താക്കുകയോ ശിക്ഷിക്കുകയോ കേസെടുക്കുകയോ ചെയ്യാനും ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ട്.
ഓണക്കാലമായതിനാൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് നടത്തുന്നതെന്നും റെയിൽവേ അറിയിച്ചു.