Super el nino warning: വരുന്നു സൂപ്പർ എൽനിനോ പ്രതിഭാസം, കനത്ത ചൂടിനും ദുർബലമായ മൺസൂണിനും സാധ്യത
Super El Niño 2026: ജൂൺ മാസത്തോടെ തന്നെ സമുദ്രത്തിലെ താപനില വ്യതിയാനവും കാറ്റിന്റെ ദിശാമാറ്റവും പ്രകടമായി തുടങ്ങും. 1997-98, 2015-16 വർഷങ്ങളിൽ അനുഭവപ്പെട്ടതിന് സമാനമായ റെക്കോർഡ് താപനിലയിലേക്ക് ഈ വർഷവും ലോകം എത്തിയേക്കാം. എന്നാണ് വിദഗ്ധർ നൽകുന്ന സൂചന.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആഗോള കാലാവസ്ഥയെ മാറ്റിമറിക്കാൻ ശേഷിയുള്ള എൽ നിനോ പ്രതിഭാസം ഈ വർഷാവസാനത്തോടെ ശക്തിപ്രാപിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വർഷാവസാനത്തോടെ രൂപപ്പെടുന്ന ഈ സൂപ്പർ എൽ നിനോ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിനും കാലവർഷത്തിൽ വലിയ കുറവിനും കാരണമായേക്കും.
എന്താണ് എൽ നിനോ?
പസഫിക് സമുദ്രത്തിലെ കാറ്റിന്റെ ദിശയിലുണ്ടാകുന്ന മാറ്റമാണ് എൽ നിനോയ്ക്ക് വഴിതെളിക്കുന്നത്. സാധാരണഗതിയിൽ സമുദ്രോപരിതലത്തിലെ ചൂടുവെള്ളത്തെ വടക്കുകിഴക്കൻ ഏഷ്യയിലേക്കും ഓസ്‌ട്രേലിയൻ തീരങ്ങളിലേക്കും എത്തിക്കുന്ന കാറ്റുകൾ ഈ സമയത്ത് ദുർബലമാവുന്നു. ഇതിന്റെ ഫലമായി പസഫിക് സമുദ്രത്തിലുടനീളം ചൂടുവെള്ളം കിഴക്കോട്ട് വ്യാപിക്കുകയും ആഗോള താപനില ഉയരുകയും ചെയ്യുന്നു.
ഇന്ത്യയിലെ പ്രത്യാഘാതങ്ങൾ
ചരിത്രപരമായി പരിശോധിച്ചാൽ എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിൽ കനത്ത ചൂടും വരൾച്ചയുമാണ് അനുഭവപ്പെട്ടിട്ടുള്ളത്. വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ഈ വർഷം ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. സമുദ്രജലം അസാധാരണമായി ചൂടാകുന്നതോടെ മൺസൂൺ കാറ്റുകൾ ദുർബലമാവുകയും മഴയുടെ അളവ് ഗണ്യമായി കുറയുകയും ചെയ്യും.
ജൂൺ മാസത്തോടെ തന്നെ സമുദ്രത്തിലെ താപനില വ്യതിയാനവും കാറ്റിന്റെ ദിശാമാറ്റവും പ്രകടമായി തുടങ്ങും. 1997-98, 2015-16 വർഷങ്ങളിൽ അനുഭവപ്പെട്ടതിന് സമാനമായ റെക്കോർഡ് താപനിലയിലേക്ക് ഈ വർഷവും ലോകം എത്തിയേക്കാം. എന്നാണ് വിദഗ്ധർ നൽകുന്ന സൂചന.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളിലും മഴ കുറയുമ്പോൾ, പടിഞ്ഞാറൻ പസഫിക് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റുകൾക്ക് എൽ നിനോ കാരണമായേക്കാം. നിലവിൽ ഇതിന്റെ തീവ്രതയെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിൽ എത്തിയിട്ടില്ലെങ്കിലും, ലോക കാലാവസ്ഥയെ തന്നെ അസ്ഥിരപ്പെടുത്താൻ ശേഷിയുള്ള ഒന്നായിരിക്കും ഈ വർഷത്തെ എൽ നിനോ എന്നാണ് വിലയിരുത്തൽ.