Tamil Nadu Congress: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞ നാളെ നടക്കും
Tamil Nadu Two Congress MLAs Oath: മേലൂരിൽ നിന്ന് ജയിച്ച വിശ്വനാഥൻ തമിഴ്നാട്ടിൽ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത് സ്ഥാനാർഥിയാണ്. കിള്ളിയൂർ എംഎൽഎ ആയ രാജേഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സർക്കാരിൽ ഇരുപതിൽ അധികം മന്ത്രിമാരുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ വി ആർലേക്കർ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

രാഹുൽ ഗാന്ധി, ടിവികെ നേതാവ് വിജയ്
ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിൻ്റെ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മേലൂരിൽ നിന്ന് ജയിച്ച വിശ്വനാഥൻ തമിഴ്നാട്ടിൽ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത് സ്ഥാനാർഥിയാണ്. കിള്ളിയൂർ എംഎൽഎ ആയ രാജേഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സർക്കാരിൽ ഇരുപതിൽ അധികം മന്ത്രിമാരുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
അതിനിടെ വിസികെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ വി ആർലേക്കർ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ തമിഴ്നാട്ടിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തിയാർജ്ജികാനാകുമെന്നാണ് ടിവികെയുടെ വിലയിരുത്തൽ.
ALSO READ: വള ക്ഷാമം തമിഴ്നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി വിജയ്
18 എംഎൽഎമാരുള്ള 2021-ൽ പോലും കോൺഗ്രസിന് മന്ത്രിതല പ്രാതിനിധ്യം ഉണ്ടായിരുന്നില്ല എന്നത് ഇപ്പോഴത്തെ ശ്രദ്ധേയമായ കാര്യമാണ്. അണ്ണാ ഡിഎംകെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി വിജയുടെ തീരുമാനം. സഖ്യകക്ഷികളായ വിസികെയും സിപിഎമ്മും ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. എഐഎഡിഎംകെ അംഗങ്ങളെ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ചരിത്രമെഴുതി ടിവികെയുടെ വിജയം
തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതിയാണ് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ ടിവികെയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, അപ്രതീക്ഷിത നീക്കങ്ങളിലൂടെ തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേറിയത്.
ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ മികച്ച മുന്നേറ്റം നടത്തിയ വിജയ്‌ക്ക് തമിഴ് മണ്ണിൽ സർക്കാർ രൂപീകരിക്കാൻ ആദ്യമായി പിന്തുണ പ്രഖ്യാപിച്ചെത്തിയത് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസിൻ്റെ ഈ നിർണ്ണായക നീക്കത്തിന് പിന്നാലെ, വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മറ്റ് പ്രാദേശിക കക്ഷികളും വിജയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തുകയായിരുന്നു.
വിജയ് മന്ത്രിസഭയുടെ അംഗബലം ഘട്ടംഘട്ടമായി 34 വരെയായി ഉയർത്താനാണ് നിലവിലെ ആലോചന. എന്നാൽ ആദ്യ വികസനത്തിൽ എത്രപേരെ ഉൾപ്പെടുത്തുമെന്ന് വ്യക്തമല്ല. അഞ്ച് എംഎൽഎമാരുള്ള സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നൽകാനാണ് ധാരണയായിരിക്കുന്നത്. വിസികെ, ഇടതു പാർട്ടികൾ, മുസ്ലിം ലീഗ് എന്നിവരും വിജയ് സർക്കാരിന് പിന്തുണ നൽകുന്നുണ്ട്. ഇവരോടും മന്ത്രിസഭയിൽ ചേരാൻ വിജയ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
English Summary:
Two Congress MLAs in Tamil Nadu will be taking oath as ministers in Vijay’s cabinet tomorrow, party general secretary KC Venugopal said on Wednesday. MLAs Rajesh Kumar and P Vishwanathan will be a part of Tamil Nadu government, Venugopal said.